കൊച്ചി : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്. വാണിജ്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. ചട്ടപ്രകാരം രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണമോ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് മലിനീകരണ ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം.
ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടയ്ക്കിടെ സ്‌ക്വാഡ് പരിശോധന നടത്തി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യണം. നിയമാനുസൃതമായി രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണു കോടതി ഉത്തരവ്. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പന തടയാന്‍ ചില്ലറ വില്‍പനക്കാരുടെ ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും ബോധവല്‍കരണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.