കണ്ണൂര്‍: മന്‍സൂര്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത നേതാവിന്റെ കരങ്ങള്‍ തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഒന്നാം പ്രതി ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലയ്ക്കു മുന്‍പിലും പിന്‍പിലുമായി ഉന്നത നേതാവിന്റെ ഫോണ്‍ കോള്‍ വന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ഷിനോസിന്റെതുള്‍പ്പെടെയുള്ള മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ കസ്റ്റഡിയിലാണ്.
മറ്റു ചില പ്രതികളുടെയും ഫോണില്‍ നിന്നും ഷിനോസിന് വന്ന ഫോണ്‍ കോളിന്റെ സമാനമായ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ കൂടി പരിശോധിച്ച ശേഷം സൈബര്‍ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന് കാത്തു നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതോടെ മന്‍സൂര്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയതിന് ഉന്നത നേതാക്കളടക്കം പ്രതി ചേര്‍ക്കപ്പെടുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വോട്ടെടുപ്പ് ദിവസവും സിപിഎം പ്രാദേശിക നേതാക്കളെ അക്രമിച്ചതിന് ബദലായി ഏതെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകനെ അപായപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായ പ്രതികളില്‍ ഏഴു പേരെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകം തങ്ങളുടെ ലഷ്യമായിരുന്നില്ലെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു പദ്ധതിയെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി ക്രൈംബ്രാഞ്ച് സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ കൊല്ലാന്‍ പ്രതികള്‍ പ്രദേശത്ത് അരമണിക്കൂര്‍ മുമ്പേ സംഘം ചേര്‍ന്നിരുന്നുവെന്ന സി.സി.ടി.വി ദൃശ്യമാണ് ഇതിന് തെളിവായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. കൊലപാതകത്തിനായി പ്രതികള്‍ ഗുഡാലോചന നടത്തിയതെന്ന നിഗമനവുമായി തന്നെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാനാണെങ്കില്‍ മാരകായുധങ്ങളും ബോംബും എന്തിന് കൈവശം വെച്ചുവെന്ന ചോദ്യത്തിന് പ്രതികള്‍ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
അക്രമിക്കാനായി സംഘം ചേര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തെരഞ്ഞപ്പോള്‍ മന്‍സുറിന്റെ സഹോദരന്‍ മുഹ്‌സിനെയാണ് കിട്ടിയതെന്നും എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ലെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സംഭവസ്ഥലത്ത് ആളുകള്‍ കൂടിയപ്പോള്‍ വിരട്ടി വിടുന്നതിനായി ഒതയോത്ത് വിപിന്‍ എന്ന പ്രതിയാണ് ബോംബെറിഞ്ഞതെന്നും എന്നാല്‍ ആവേശത്തിനിടയില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നുവെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴിയിലുള്ളത്.
കഴിഞ്ഞ ദിവസം പ്രതികളുടെ മൊഴി പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രദേശത്തു നിന്നും കണ്ടു കിട്ടിയിരുന്നു. മൂന്ന് ഇരുമ്പ് പൈപ്പുകള്‍, ഒരു സ്റ്റീല്‍ പൈപ്പ് , മൂന്ന് മര വടികള്‍ എന്നിവയാണ് പുല്ലൂക്കര മുക്കിലെ പീടിക പ്രദേശത്തു നിന്നും തെളിവെടുപ്പിനിടെ കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ഏഴുപേരെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്. പി പി.വിക്രമന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് രാത്രിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. മന്‍സൂര്‍ വധക്കേസില്‍ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത് സിപിഎം കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭരണമാറ്റമുണ്ടാവുകയും ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടിക്കുള്ള പിടി അയയുകയും ചെയ്താല്‍ നേതാക്കള്‍ക്കെതിരെ അന്വേഷണം തിരിയുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.