ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ നടത്തിയ വമ്പൻ റെയ്ഡിൽ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പോലീസ്. 4 മലയോര ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട. പോലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിയിലായത്. പിടിച്ചെടുത്തവയിൽ എ കെ 47 സീരീസിലുള്ളതും 21 ഇൻസാസ് റൈഫിളുകളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും പോലീസ് വ്യക്തമാക്കി. മണിപ്പൂരിലെ മലയോര ജില്ലകളിൽ നടന്ന വൻ സുരക്ഷാ ഓപ്പറേഷനിലാണ് 203 ലധികം ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചത്.
ജൂലൈ 3 ന് അർദ്ധരാത്രി മുതൽ ജൂലൈ 4 ന് രാവിലെ വരെ നടന്ന ഓപ്പറേഷനിൽ മണിപ്പൂർ പോലീസ്, അസം റൈഫിൾസ്, ഇന്ത്യൻ ആർമി, കേന്ദ്ര സായുധ പോലീസ് സേന എന്നിവയുടെ സംയുക്ത ടീമുകളാണ് പങ്കെടുത്തത്. ടെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്‌പൂർ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. 21 ഇൻസാസ് റൈഫിളുകൾ, 11 എ കെ. സീരീസ് റൈഫിളുകൾ, 26 സെൽഫ് ലോഡിങ് റൈഫിളുകൾ, രണ്ട് സ്നൈപ്പർ റൈഫിളുകൾ, മൂന്ന് കാർബൈനുകൾ, 17.303 റൈഫിളുകൾ, മൂന്ന് എം 79 ഗ്രനേഡ് ലോഞ്ചറുകൾ, 30 ഐ ഇ ഡി കൾ, 10 ഗ്രനേഡുകൾ, 109 വിവിധ തരം വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്തതായി മണിപ്പൂർ പോലീസ് ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.