പത്തനംതിട്ട : ചിറ്റാറില്‍ വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്കാരം നടത്തണമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം. മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം.
ആത്മഹത്യയെന്ന റിപ്പോര്‍ട്ട് കുടുംബാംഗങ്ങള്‍ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്തായിയുടേത് മുങ്ങി മരണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന പോസ്‍റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ സൂചനകളില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം.
വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ടി.ടി. മത്തായിയുടെ സഹോദരന്‍ രംഗത്തെത്തി. കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നെന്നാണ് സഹോദരന്റെ ആരോപണം. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറയുന്നു. ഭര്‍ത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു.
ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായിയുടെ (പൊന്നുമോന്‍ – 41) മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നു കണ്ടെത്തിയത്.