കൊച്ചി : കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പുതിയ യൂണിയന്‍. ദൃശ്യ ശ്രവ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് പുതിയ യൂണിയന്‍ രൂപീകരിച്ചതെന്നും മുഴുവന്‍ അംഗങ്ങള്‍ക്കും സൌജന്യമായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്റെ പ്രഥമ പ്രസിഡന്റ് അജിത ജയ് ഷോർ പറഞ്ഞു. എറണാകുളം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ കൂടിയ പ്രഥമ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് പരിമിതമായ സാഹചര്യത്തില്‍ യൂണിയന്റെ പ്രഖ്യാപന സമ്മേളനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
അപകടകരമായ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പണിയെടുക്കുന്നത്. പലര്‍ക്കും ജീവന്‍പോലും നഷ്ടമാകുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനോ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങളിലുള്ള അന്വേഷണംപോലും അട്ടിമറിക്കപ്പെടുന്നു. വാര്‍ത്ത നല്‍കുന്നതിന്റെ പേരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയാണ്. കടുത്ത ഭീഷണികളെപ്പോലും അവഗണിച്ചുകൊണ്ടാണ് ഇന്ന് മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്ന് പോരാടെണ്ട സമയം അതിക്രമിച്ചുവെന്നും അജിത ജയ് ഷോർ പറഞ്ഞു.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് അവഗണിക്കപ്പെടുകയാണെന്ന് ജനറൽ സെക്രട്ടറി സൂര്യദേവ് പറഞ്ഞു. യൂണിയന്റെ പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി സര്‍ക്കാര്‍ ആനുകൂല്യങ്ങളും നേട്ടങ്ങളും ലഭിക്കുന്നത് ഒരു പ്രത്യേക യൂണിയനില്‍പ്പെട്ടവര്‍ക്ക് മാത്രമാണ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതില്‍ അംഗത്വവും നല്‍കില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കുന്നത് മുന്‍നിര മാധ്യമങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ്. ഇവരാകട്ടെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് ജോലിചെയ്യുന്നവരാണ്.
ബഹുഭൂരിപക്ഷം വരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങി അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്നവരാണ്. വെയിലും മഴയുംകൊണ്ട് ജീവന്‍പോലും പണയംവെച്ച് ജോലി ചെയ്യുതുവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് അവഗണിക്കപ്പെടുന്നു. സംഘടനകള്‍ പലതുണ്ടെങ്കിലും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ആരും ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂര്യദേവ് പറഞ്ഞു. ഫെബ്രുവരിയില്‍ അംഗത്വ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ വർക്കിങ് പ്രസിഡന്റ് കിളിമാനൂർ നടരാജൻ, ഓര്‍ഗനൈസിംഗ് സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ നിപുൺ ജോയ് എന്നിവരെ തെരഞ്ഞെടുത്തു. മൂന്ന് സോണുകളായി തിരിച്ചുകൊണ്ടാണ് യൂണിയന്റെ പ്രവര്‍ത്തനം. മലബാർ മേഖലയുടെ ചുമതല നടരാജനും എറണാകുളം കൊച്ചി മേഖലയുടെ ചുമതല രജ്ഞിത്ത്, രവീന്ദ്രന്‍ എന്നിവര്‍ക്കും തിരുവനന്തപുരം മേഖലയുടെ ചുമതല രോഹിത്തിനുമായിരിക്കും. സംഘടനാപരമായ കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന പ്രസിഡന്റിനെ ബന്ധപ്പെടാം – ഫോണ്‍ 94957 75311, ജനറല്‍ സെക്രട്ടറി – 80757 01294