തെൽ അവിവ്: ഗാസ്സയിൽ പുതിയ വെടിനിർത്തൽ കരാർ സംബന്ധിച്ച് മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ. ബന്ദികളുടെ മോചനത്തിൽ കേന്ദ്രീകരിച്ചാണ് ചർച്ചാ പുരോഗമിക്കുന്നത്. ഗാസ്സയിലേക്ക് സഹായം വൈകിയാൽ കൂട്ടമരണത്തിന് സാധ്യതയെന്ന് യുഎൻ ഏജൻസികൾ വ്യക്തമാക്കി. ഇറാൻ-അമേരിക്ക നിർണായക ആണവചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎൻ സംവിധാനങ്ങളെ പൂർണമായും പിന്തള്ളി ഗാസ്സയിൽ സ്ഥിരം സൈനിക സംവിധാനം ഒരുക്കാനുള്ള ഇസ്രായേൽ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു. സൈനിക സമ്മർദത്തിലൂടെ ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള പദ്ധതി അംഗീകരിക്കാനാവില്ലന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് പിന്തുണയോടെ ഗാസ്സ ജനതയെ പുറന്തള്ളാനുള്ള ഇസ്രായേൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെയാണ് യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രതികരണം. അതിനിടെ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് പുതിയ വെടിനിർത്തൽ നിർദേശം സംബന്ധിച്ച് തിരക്കിട്ട ചർച്ച നടക്കുന്നതായും റിപ്പോർട്ടുണ്ട്. ബന്ദികളുടെ മോചനം പ്രധാന അജണ്ടയാണെന്നും അതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും യുഎസ് പ്രസിഡന്‍റ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം തുടരുകയാണ്.
ഗാസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങൾ കടുത്ത ഭക്ഷ്യ, ജലക്ഷാമം നേരിടുന്നതായും സഹായം വൈകിയാൽ വലിയ മാനുഷിക ദുരന്തമാകും സംഭവിക്കുകയെന്നും യു.എൻ ഏജൻസികൾ അറിയിച്ചു. ഗാസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെയും നിരവധിപേർ കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ശനിയാഴ്ച നടക്കുന്ന യുഎസ്-ഇറാൻ ആണവ ചർച്ച നിർണായകമാകും. നിർബന്ധിത സ്വഭാവത്തിലോ സൈനിക ഭീഷണി മുൻനിർത്തിയോ ഉള്ള ചർച്ചയല്ല നടക്കേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക് മടിക്കില്ലെന്നാണ് അമേരിക്കയുടെ ഭീഷണി.