പെരുമ്പാവൂര്‍ : മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ പെരുവഴിയിൽ. തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കാൻ തൊഴിലുടുമകൾ തയ്യാറാകാത്തതാണ് തിരിച്ചടിയാകുന്നത്. പെരുമ്പാവൂരില്‍ നൂറിലേറെ തൊഴിലാളികളാണ് ഇങ്ങനെ താമസ സ്ഥലം നഷ്ടമായതിനെ തുടര്‍ന്ന് റോഡരികിലും കടത്തിണ്ണയിലും കഴിയുന്നത്.
ബീഹാറിലേക്ക് തീവണ്ടിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പെരുമ്പാവൂരില ഒരുകൂട്ടം അന്യസംസ്ഥാന തൊഴിലാളികള്‍ ശനിയാഴ്ച്ച വീട് വിട്ടിറങ്ങി. നാട്ടിലേക്ക് പോകുന്നു എന്നറിയിച്ചതോടെ തൊഴിലുടമ വീട് പൂട്ടി താക്കോൽ വാങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴാണ് ട്രെയിൻ റദ്ദാക്കിയതറിഞ്ഞത്. തൊഴിലുടമയെ വിളിച്ചെങ്കിലും ഇനി തിരിച്ചു വരേണ്ടതില്ലെന്നാണ് മറുപടി ലഭിച്ചത്. കുട്ടികളടക്കം നൂറിലധികം പേരാണ് പെരുമ്പാവൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ കഴിയുന്നത്. സമീപത്തെ വീടുകളിലുള്ളവര്‍ എത്തിച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയം. ട്രെയിനിന്റെ കാര്യത്തിൽ തീരമാനമാകുംവരെ ഇവരെ സംരക്ഷിക്കാൻ തൊഴിലുടമകളോട് പോലീസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ പല തൊഴിലുടമകളും ഇത് പാലിച്ചില്ല. ഇതോടെയാണ് ഇവർ പെരുവഴിയിലായത്.