തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ സർവകലാശാലയിലും തങ്ങളുടെ ശിങ്കിടികളെ തിരുകിക്കയറ്റി സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ ഹനിക്കുകയും അക്കാദമിക അന്തരീക്ഷം തകർക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയെയും പരീക്ഷകളെയും പ്രതികൂലമായി ബാധിക്കും.
സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഗൂഢ തീരുമാനത്തിന്റെ ഭാഗമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. കേരളത്തിലെ സർവകലാശാലകളെ ബിജെപിയുടെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ശ്രമം. സർവകലാശാലാ നിയമങ്ങളെയും സിൻഡിക്കേറ്റിന്റെ അധികാരങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഗവർണർ നടത്തുന്ന ഇടപെടലുകൾ ഒരു കാരണവശാലും അനുവദിക്കില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാധാനം നിലനിർത്തുന്നതിനും സർവകലാശാലകളുടെ സുഗമമായ പ്രവർത്തനത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും മന്ത്രി വ്യക്തമാക്കി.