നെടുങ്കണ്ടം : മാവടിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തിയ അസ്ഥികൂടം രണ്ടുവര്‍ഷം മുമ്പ് ഇവിടെനിന്ന് കാണാതായ ഗൃഹനാഥന്റെതെന്ന് സൂപ്പറിംപൊസിഷന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. മാവടി പള്ളേന്തില് സുരേഷിന്റെ അസ്ഥികൂടമാണെന്ന് തിരിച്ചറിഞ്ഞതായാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. മറ്റ് തെളിവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ സുരേഷ് ആത്മഹത്യ ചെയ്തതായാണ് പോലീസ് പറയുന്നത്. എന്നാല്‍, ഭാര്യയും ബന്ധുക്കളും പറയുന്നത് ആത്മഹത്യ ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ്.
2019 സെപ്റ്റംബര്‍ മൂന്നിനാണ് സുരേഷിനെ കാണാതായത്. 2020 മേയ് അഞ്ചിനാണ് അസ്ഥികൂടം കണ്ടെത്തിയത്. സുരേഷിനെ കാണാതായതില്‍ പോലീസ് അന്വേഷണം തൃപ്തികരമാവാതെ ഭാര്യ സുനിത ഹൈകോടതിയില്‍ ഹേബിയസ്കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറുകയും എറണാകുളം റേഞ്ച് ഐ.ജിയോട് വിശദ അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മാവടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്വഭാവികമരണത്തിന് കേസെടുത്തെങ്കിലും നെടുങ്കണ്ടം പോലീസ് ആത്മഹത്യ എന്നു പറഞ്ഞ് ഫയല്‍ മടക്കുകയായിരുന്നു.
റേഷന്‍കടയില്‍ നിന്ന് വാങ്ങിയ ചാക്കും മണ്ണെണ്ണയും ഉപയോഗിച്ച് ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍,റേഷന്‍കടയില്‍നിന്ന് വാങ്ങിയ ചാക്ക് വീട്ടിലുണ്ടെന്നാണ് ഭാര്യ അന്നും ഇന്നും പറയുന്നത്. മാത്രമല്ല, കത്തിക്കരിഞ്ഞ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചതായിരുന്നു. കമ്ബികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
സമീപത്തുനിന്ന് ഭാഗികമായി കത്തിക്കരിഞ്ഞ ഷര്‍ട്ടും കൈലിയും മൊബൈല്‍ ഫോണ്‍, തീപിടിച്ച വസ്ത്രങ്ങളുടെ ഏതാനും ഭാഗം, ഇന്ധനം എത്തിച്ച കുപ്പിയുടെ ഭാഗം, ചെരിപ്പ് എന്നിവയും കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, മറ്റ് രണ്ട് ചെരിപ്പും കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്ബിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കുടയും സമീപത്തുണ്ടായിരുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നല്കിയ വീട്ടമ്മയെ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതും ദുരൂഹത ഉയര്‍ത്തിയിരുന്നു.