തിരുവനന്തപുരം : ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. ഞങ്ങളുടെ പൊന്നോമന പുത്രൻ മുഖ്യമന്ത്രി പിണറായിക്കെതിരെ പറഞ്ഞാൽ തീർക്കേണ്ടി വരുമെന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. ഭരണം പോകുന്നതൊന്നും ഞങ്ങൾക്ക് വിഷയമല്ല. പയ്യന്നൂരിലേക്ക് വന്നാൽ കാണിച്ച് തരാം എന്നും കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്. അവരും സൂക്ഷിച്ചിരുന്നോ എന്നും കത്തിൽ ഉണ്ടായിരുന്നു.
എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവനപിന്‍വലിക്കുകയായിരുന്നു.