ന്യൂഡല്‍ഹി: മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പേരില്‍ 150 കോടി തട്ടിയെടുത്ത രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍. രണ്ടുമാസത്തിനുള്ളില്‍ അഞ്ചുലക്ഷം പേരെ കബളിപ്പിച്ച് 150 കോടി തട്ടുകയായിരുന്നു. രണ്ടു മൊബൈല്‍ ആപ്ലിക്കേഷനുകളില്‍നിന്ന് ലാഭകരമായ വരുമാനം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇവരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപമുള്ള 11 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. പവര്‍ ബാങ്ക്, EZPlan എന്നീ പേരിലുള്ള രണ്ടു മൊബൈല്‍ ആപ്പുകളുടെ പേരില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍നിന്നുള്ള ജനങ്ങള്‍ പോസ്റ്റ് ചെയ്ത നോട്ടീസുകള്‍ ഡല്‍ഹി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് പ്രൊജക്ടാണ് പവര്‍ ബാങ്കിന്റെത്. എന്നാല്‍ അതിന്റെ സെര്‍വര്‍ കണ്ടെത്തിയത് ചൈനയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിക്ഷേപകര്‍ കൂടുതല്‍ പണം ഇറക്കുന്നതിനായി ആദ്യ നിക്ഷേപത്തിന്റെ അഞ്ചുമുതല്‍ 10 വരെ ശതമാനം തിരിച്ചുനല്‍കിയിരുന്നു. ഇതില്‍ വിശ്വാസം ഉടലെടുത്തതോടെ ആളുകള്‍ കൂടുതല്‍ പണം പ്രൊജക്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.
തട്ടിപ്പ് മനസിലാക്കുന്നതിനായി പോലീസ് ഒരു ടോക്കണ്‍ തുക ഇതില്‍ നിക്ഷേപിച്ചു. പിന്നീട് ഇവര്‍ തട്ടിപ്പ് വഴിതിരിച്ചുവിടുന്നതിനായി 25ഓളം വ്യാജ കമ്പിനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവയായിരുന്നു ഈ കമ്പിനികള്‍. നിക്ഷേപം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് രേഖകളില്‍നിന്ന് ഒരാളുടെ ഫോണ്‍ നമ്പര്‍ പോലീസിന് ലഭിക്കുകയായിരുന്നു. ഇതിലൂടെ പശ്ചിമബംഗാളിലെ ഉലുബേറിയ എന്ന സ്ഥലത്തെ ഷേയ്ക്ക് റോബിന്‍ എന്നയാളെ തിരിച്ചറിഞ്ഞു. ജൂണ്‍ രണ്ടിന് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ പോലീസ് പിടികൂടി. കൂടാതെ കൂട്ടാളികളെയും പോലീസ് പിടികൂടുകയായിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ നേതൃത്വത്തില്‍ 110ഓളം ഷെല്‍ കമ്പിനികള്‍ രൂപീകരിച്ചിരുന്നു. ഇതില്‍ ചിലത് ചൈനീസ് പൗരന്‍മാരുടെ പേരിലായിരുന്നു. ടെലഗ്രാം വഴി റോബിന്‍ ഈ ചൈനീസ് പൗരന്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റോബിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ 29 ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നു.
വാട്സ്ആപും ടെലഗ്രാമും വഴി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ പലരില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ നിരവധി ചൈനീസ് പൗരന്‍മാരുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.