ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം. ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്. പരാമർശങ്ങളെ അപലപിച്ച ഡിഎംകെ പ്രവർത്തകർ മോദിയുടെ പോസ്റ്ററുകൾ കീറുകയും കത്തിക്കുകയും ചെയ്തു. പരാമർശത്തിനെതിരെ കോൺഗ്രസടക്കമുള്ള പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരസ്യമായി മാപ്പ് പറയണമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവ പെരുന്തഗൈ ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കകം മാപ്പ് പറഞ്ഞില്ലെങ്കിൽ ചെന്നൈയിലെ ബിജെപി ആസ്ഥാനം ഘരാവോ ചെയ്യുമെന്നും സെൽവ മുന്നറിയിപ്പ് നൽകി. താനൊരു പ്രധാനമന്ത്രിയാണെന്ന കാര്യം മറന്ന് തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും ഒഡീഷയിലേയും ജനങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രസംഗത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.