കൊച്ചി : സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്‍റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. ഇതില്‍ പോലീസ് ബാലചന്ദ്രകുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യുവതി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണം നടത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതി വ്യാജമാണെന്നും ക്യത്യമായ ഗൂഡാലോചനയോടെയാണ് പരാതി നല്‍കിയിട്ടുള്ളതെന്നും പോലിസ് റിപ്പോര്‍ട്ടിലുണ്ട്. ദിലീപിന്‍റെ മുന്‍ മാനേജര്‍ക്കും ചില ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോർട്ടിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.