കൊച്ചി : പുരാവസ്തുവിന്റെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റും ഐ.ബിയുമാണ് ഇതു സംബന്ധമായി പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്നത്.
തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മാത്രമല്ല, പരാതി നല്‍കിയവരുടെയും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ഡി.ഐ.ജി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ 25 ലക്ഷവും, എം.പിയുടെ സാന്നിധ്യത്തില്‍ 25 ലക്ഷവും നല്‍കിയതായ പരാതിക്കാരുടെ ആരോപണവും ഗൗരവമായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. ഇത്രയും വലിയ തുക നിയമ വിരുദ്ധമായാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ കേസിലെ പരാതിക്കാരും പ്രതികളാകും.
അറുപത് കോടിയോളം രൂപ മോന്‍സണ്‍ തട്ടിയെടുത്തതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതില്‍ പത്തു കോടി നഷ്ടപ്പെട്ടവരാണ് പരാതി നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് പത്തു കോടി മാത്രമാണോ നഷ്ടമായതെന്നതും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. പരാതിക്കാരുടെയും മോന്‍സന്റെയും അക്കൗണ്ട് വിശദാംശങ്ങള്‍, സാമ്ബത്തിക സോത്രസ് എന്നിവ കേന്ദ്ര ഏജന്‍സികള്‍ കൂടി പരിശോധിക്കുന്നതോടെ, കേസിന്റെ ഗൗരവവും വര്‍ദ്ധിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അതും അവര്‍ക്ക് നല്‍കേണ്ടി വരും.
അതേസമയം, കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥനായ ഐ.ജി ലക്ഷ്മണയുടെ വഴിവിട്ട ഇടപാട് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഐ.ബി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനും സാധ്യത ഏറെയാണ്.
കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ഉള്‍പ്പെടെയുള്ള പരാതികളില്‍ നടപടി സ്വീകരിക്കാന്‍ സി.ബി.ഐയുടെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന്, സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല. ആരോപണ വിധേയനായ മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍ നിലവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനാല്‍, വകുപ്പ് തല നടപടിക്ക് സാധ്യത ഇല്ലങ്കിലും, കേസ് മുറുകിയാല്‍, ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാകും.