ദുബായ് : ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ മാത്രമായി 2.34 കോടി യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ലോകത്തിലെ മുൻനിര അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ എമിറേറ്റിന്റെ പ്രശസ്തി അനുദിനം വർധിക്കുകയാണ്. ജനുവരിയിൽ മാത്രമായി 85 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ദുബായിലേക്കെത്തിയത്. ജനുവരി മുതൽ മാർച്ച് വരെ മാത്രമായി 30 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽനിന്നുമെത്തിയത്. സൗദി അറേബ്യ (19 ലക്ഷം), യു.കെ. (15 ലക്ഷം), പാകിസ്താൻ (10 ലക്ഷം), അമേരിക്ക (80,4000), ജർമനി (73,8000) എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്.
എമിറേറ്റിലെ ശൈത്യകാല ആകർഷണങ്ങൾ, ഈദ് അവധി, സ്‌കൂൾ അവധി എന്നിവയെല്ലാം യാത്രക്കാരുടെ എണ്ണത്തിൽ മികച്ച സംഭാവനകൾ നൽകി. മൂന്ന് മാസങ്ങളിലായി 5,17,000 ടൺ കാർഗോയും 2.1 കോടിയിലേറെ ലഗേജുകളും വിമാനത്താവളത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.ഈ കാലയളവിൽ 1,11,000 വിമാനസർവീസുകളും രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വിവിധ സർക്കാർ, സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് മികച്ച നേട്ടങ്ങൾ സാധ്യമായത്. യാത്രക്കാർക്ക് സമാനതകളില്ലാത്ത യാത്രാനുഭവങ്ങൾ നൽകുന്നതിന് ഒട്ടേറെ സംരംഭങ്ങളും പദ്ധതികളും വിമാനത്താവളത്തിൽ നടപ്പാക്കുന്നുണ്ട്. ഒന്നാംപാദത്തിലെ മികച്ചപ്രകടനം വർഷത്തിലുടനീളം തുടരുമെന്ന് ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. തത്സമയ നിരീക്ഷണ, സ്മാർട്ട് സംവിധാനങ്ങളിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിൽ നിർണായകമായി. നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
നിലവിൽ 106 രാജ്യങ്ങളിലെ 269 നഗരങ്ങളിലേക്ക് 101 അന്താരാഷ്ട്ര വിമാന കമ്പനികൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു സർവീസ് നടത്തുന്നുണ്ട്.ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. തുടർച്ചയായ പതിനൊന്നാം തവണയാണ് ദുബായ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 9.23 കോടി ആളുകളാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 6.1 ശതമാനം വർധന രേഖപ്പെടുത്തി.ലോകോത്തര നഗരമെന്ന നിലയിലെ എമിറേറ്റിന്റെ സ്ഥാനം ഉയർത്തുന്നതിന് വിമാനത്താവളങ്ങളിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരത്തിലും വ്യാപാരത്തിലുമുള്ള എമിറേറ്റിന്റെ മുന്നേറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. മികച്ച അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കികൊണ്ട് ആഗോള വ്യോമയാന വ്യവസായത്തിലെ മികവിന്റെ പ്രതീകമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മാറിയിട്ടുണ്ട്.