കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.
എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോണ്‍ക്ലേവ് പ്രശ്ന പരിഹാരം ഉണ്ടാകട്ടെ. എന്നാൽ കഴിയുന്നത് എല്ലാം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുത്തൽ നടന്നത് മലയാള സിനിമയിലാണ് എന്നത് ചരിത്രം രേഖപ്പെടുത്തും. തിരുത്തൽ ഇന്ത്യയിൽ തന്നെ മലയാള സിനിമ മേഖലയിലാണ് എന്ന് ചരിത്രം രേഖപ്പെടുത്തും. സിനിമ കോൺക്ലേവ് പ്രശ്നപരിഹാരത്തിന് കൂടി ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കാനല്ലേ പറ്റൂ. ഏതെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉപകരിക്കുമെങ്കിൽ നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു.