ആലപ്പുഴ : അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി തിളങ്ങി.അപൂർവ്വങ്ങളിൽ അപൂർവമായ ബോധവത്ക്കരണ പരിപാടിക്കാണ് ആലപ്പുഴ കടൽപ്പുറം സാക്ഷ്യം വഹിച്ചത്.’ജീവിതമാണ് ഏറ്റവും വലിയ ലഹരി ‘ എന്ന സന്ദേശവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെയ് 4ന് കാസർഗോഡ് നിന്നും ആരംഭിച്ച ‘ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര’യ്ക്ക് ആലപ്പുഴയിൽ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റൻ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂരിനെ മൃദൽ എസ് ജോസ് ഹാരമണിയിച്ച് സ്വീകരിച്ചു. ലഘുലേഖയുടെ പ്രകാശനം ടി ജെ സുമിത്ത് നിർവഹിച്ചു. ബീച്ചിൽ തടിച്ചു കൂടിയ ആയിരക്കണക്കിന് ജനങ്ങൾക്ക് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ പ്രസിദ്ധികരിച്ച ‘ലഹരി ഉപേക്ഷിക്കൂ… ജീവിതം ആസ്വദിക്കൂ’ എന്ന ലഘുലേഖ വിതരണം ചെയ്തു. കോട്ടയം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലെ അംഗങ്ങൾ ടീംമുകളായി തിരിഞ്ഞ് ലഘുലേഖ വിതരണത്തിന് നേത്യത്വം നല്‍കി.
വൈകിട്ട് 5.30ന് ആലപ്പുഴ ബീച്ചിൽ നടന്ന സംഗമം പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടർ പ്രസിഡന്റ്
സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നാദിൽ സെയിദ് നേതൃത്വം നല്കി. എസ് ലുഖ്മാൻ, മനേഷ് എം ജോൺ എന്നിവർ പ്രസംഗിച്ചു. 34 രാജ്യങ്ങളിലായി 1400 ലേറെ സന്നദ്ധ പ്രവർത്തകർ സംഘടനയുടെ ഭാഗമായുണ്ട്. മനുഷ്യരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ സ്വതന്ത്രമായ ഇടപെടലുമായി രജിസ്ട്രേഡ് സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ജനങ്ങൾക്കൊപ്പം ഉണ്ട്. രക്ത ദാന ബോധവത്കരണ ശില്പശാലകൾ, ദേഹ നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ നടത്തിയ ക്യാമ്പയിൻ എന്നിവ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുന്നതിന് ബോധവത്ക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നുള്ള തിരിച്ചവിന്റെ അടിസ്ഥാനത്തിലാണ് മൊട്ട ഗ്ലോബൽ കേരളത്തിന്റെ മണ്ണിലൂടെ ലഹരി വിരുദ്ധ സന്ദേശ യാത്രയുമായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചത്. മെയ് 18 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് സാമൂഹ്യ സംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ യാത്ര സമാപിക്കുമെന്ന് സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ എന്നിവർ അറിയിച്ചു. മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ കടപ്പുറത്ത് ‘ലഹരി ഉപേക്ഷിക്കൂ ജീവിതം ആസ്വദിക്കൂ ‘എന്ന ലഘുലേഖ വിതരണം ചെയ്ത മൊട്ട സംഘത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ നിരവധി പേർ അഭിനന്ദിച്ചു.