ഇടുക്കി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ദിവസേന അണക്കെട്ടിൽ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വർഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങൾക്കു മുൻപേ കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കടന്നുവെങ്കിലും പരിശോധിക്കാനാകാതെ ബുദ്ധിമുട്ടിലാണ് കേരളം. 2021 ഒക്ടോബർ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.
തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു വിട്ടപ്പോഴായിരുന്നു ഇത്. രണ്ടു വർഷം കഴിയുമ്പോൾ ബോട്ട് കിട്ടിയില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ജീപ്പ് പോലും കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കഴിഞ്ഞതോടെ ഓരോ മണിക്കൂറും വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണം. ഇതിനായി രണ്ടു ജീവനക്കാരെ നിയോഗിച്ചു. ഇവർക്ക് ഓരോ ദിവസവും അണക്കെട്ടിലേക്ക് പോകാൻ ഏക ആശ്രയം ജലസേചന വകുപ്പിൻറെ ഈ ജീപ്പ് മാത്രമാണ്. ബൃഹത്തായ കട്ടപ്പന സബ് ഡിവിഷനിലെ മറ്റു ജോലികൾക്കിടെ സമയം കണ്ടെത്തി വേണം ജീപ്പെത്തിക്കാൻ.