തിരുവല്ല : 38 വീട്ടുകാർ കുടിവെള്ളം കിട്ടാതെ വലഞ്ഞിട്ടും പരിഹാരം കാണാതെ അധികൃതർ. കുറ്റൂർ പഞ്ചായത്തിലെ മുള്ളിപ്പാറ കോളനിയിലാണ് വെള്ളംകുടി മുട്ടിയിരിക്കുന്നത്. 38 വീട്ടുകാരാണ് കോളനിയിലുള്ളത്. ഉയർന്ന പ്രദേശത്താണ് കോളനി. താഴെയുള്ള പൊതുക്കിണറ്റിൽനിന്ന് മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്താണ് കോളനിയിലെ ആവശ്യത്തിന് വെള്ളം എത്തിക്കുന്നത്. വലിയ പമ്പ് സെറ്റാണ് ഇതിന് ഉപയോഗിക്കുന്നത്. അടിക്കടി കേടാകുന്ന മോട്ടർ ഇപ്പോൾ തീർത്തും പ്രവർത്തനരഹിതമായി. അവർക്ക് വലിയ വിലകൊടുത്ത് മോട്ടോർ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥയിലല്ല. പഞ്ചായത്തിനെ സമീപിച്ചിട്ടും കൈമലർത്തി.
ഫണ്ടില്ലെന്നാണ് മറുപടി. ജല അതോറിറ്റിയുടെ പൈപ്പ് ഇവിടേക്കുണ്ടെങ്കിലും ഉയർന്ന പ്രദേശമായതിനാൽ വെള്ളമെത്തുന്നത് വല്ലപ്പോഴും. പഞ്ചായത്തിലെ ഏഴാം വാർഡിലാണ് മുള്ളിപ്പാറ. രണ്ടുപതിറ്റാണ്ട് മുമ്പ് രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽപ്പെടുത്തിയാണ് എട്ടാംവാർഡിലെ പൊതുക്കിണറ്റിൽനിന്ന് മോട്ടർ വെച്ച് വെള്ളം വിതരണം ചെയ്യാൻ തുടങ്ങിയത്. മുമ്പ് വേനൽക്കാലത്ത് താലൂക്ക് ഓഫീസിൽനിന്ന് ടാങ്ക് എത്തിച്ച് അതിൽ ശുദ്ധജലം നിറച്ച് നൽകുമായിരുന്നു. ഇത് വീട്ടുകാർ വീതം വെച്ചെടുക്കും. പിന്നീട് വലിയ ടാങ്ക് റവന്യു വകുപ്പ് തന്നെ സ്ഥിരം സ്ഥാപിച്ച് നൽകി.
കിണറ്റിൽനിന്ന് ഈ ടാങ്കിലേക്കാണ് വെള്ളം പമ്പ് ചെയ്യുന്നത്. അതിൽനിന്ന് വീടുകളിലേക്ക് ട്യൂബ് വഴി എത്തിക്കും. ആറുമാസം മുമ്പാണ് ഇപ്പോഴത്തെ മോട്ടോർ കേടായത്. പിന്നീട് പലവട്ടം നന്നാക്കി. ഇത്തവണ നന്നാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വീടൊന്നുക്ക് ആയിരത്തിലധികം രൂപയിട്ട് പുതിയ മോട്ടോർ വാങ്ങണമെന്നാണ് അധികൃതർ പറയുന്നത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്റെ വൈദ്യുതിബില്ലും പ്രവർത്തിപ്പിക്കുന്നയാൾക്കുള്ള കൂലിയും കോളനിക്കാർ പിരിവിട്ട് കൊടുക്കുകയാണ്. കിലോമീറ്ററുകൾ സഞ്ചരിച്ച് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് മുള്ളിപ്പാറക്കാർ.