ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണ കേസ് പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിനെ എതിർത്തുകൊണ്ടുള്ള ഹർജിക്കെതിരെ നിലപാട് സ്വീകരിച്ച് അമേരിക്കൻ സർക്കാർ. തഹാവുർ റാണ സമർപ്പിച്ച ഹർജി തള്ളിക്കളയണമെന്നാണ് അമേരിക്കൻ സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി പരിഗണിക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ നിലപാടെന്ന് അമേരിക്കൻ സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ സുപ്രീംകോടതിയെ അറിയിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണക്കേസിൽ റാണയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കൈമാറ്റ നടപടികൾ പുരോഗമിക്കവേയാണ് റാണ സുപ്രീം കോടതയിൽ ഹർജി നൽകിയത്. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യമാണ് റാണ പ്രധാനമായും മുന്നോട്ട് വെച്ചത്.
നവംബർ 13 നാണ് അമേരിക്കൻ സുപ്രീംകോടതിയിൽ ‘റിട്ട് ഓഫ് സെർട്ടിയോററിക്ക് വേണ്ടിയുള്ള ഹർജി’ തഹാവൂർ റാണ സമർപ്പിച്ചത്. എന്നാൽ ഡിസംബർ 16 -ാം തീയതി അമേരിക്കൻ സോളിസിറ്റർ ജനറൽ ഈ ഹർജി തള്ളിക്കളയണമെന്ന് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009 ൽ അമേരിക്കയിൽ അറസ്റ്റിലായ റാണ 14 വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിൽ കഴിയുകയാണ്.