പത്തനംതിട്ട : ഹാജി സി മീരാസാഹിബ് നഗരസഭാ ബസ് സ്റ്റാൻഡ് മൂന്നാം യാർഡ് ഫെബ്രുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും. ബിഎം & ബിസി നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഇതോടെ പൂർണ്ണതോതിലാകും. ശോച്യാവസ്ഥയുടെ പേരിൽ ട്രോളുകളിൽ നിറഞ്ഞ ഇടം നഗരത്തിൻ്റെ പുതിയ മുഖമായി മാറുകയാണ്. ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിർമ്മാണവും കാരണം വർഷങ്ങളായി തകർന്നു കിടന്ന ബസ്സ്റ്റാൻഡ് യാർഡിന് ശാസ്ത്രീയ നിർമ്മാണത്തിലൂടെ പുനർജീവൻ നൽകിയിരിക്കുകയാണ് നഗരസഭാ ഭരണ സമിതി. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെയും പൊതുജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയ്യാറാക്കിയ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കപ്പെട്ട പദ്ധതിയാണ് വിജയകരമായി പൂർത്തിയാകുന്നത്. നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇൻ്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് ഒന്നാം യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ ഘട്ടം ഘട്ടമായി നടത്തിയത്.
ലഭ്യമായ 5 ഏക്കർ സ്ഥലവും പൂർണ്ണമായി ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമ്മാണം. കിഴക്ക് വശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി. പ്രത്യേക നടപാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കി തണൽ മരങ്ങൾ വെച്ചു പിടിപ്പിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിൽ നടപാത ഒരുങ്ങുന്നുണ്ട്. ജില്ലാ സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത – സായാഹ്ന സവാരിക്കാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നടപാതയോട് ചേർന്ന് സജ്ജീകരിക്കും. പത്തനംതിട്ട മാസ്റ്റർപ്ലാൻ വിഭാവനം ചെയ്ത മുനിസിപ്പൽ ബസ്റ്റാൻഡ് കോംപ്ലക്സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം എന്നിവയും പുരോഗമിക്കുകയാണ്. മുകൾ നിലയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷ്യൽ അസ്സിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പരമാവധി ജനങ്ങൾ എത്തിച്ചേരുന്ന സാമൂഹിക ഇടമായി ബസ് സ്റ്റാൻഡ് മാറുകയും ജനകീയ ഇടപെടലിലൂടെ വ്യാപകമായി ഉപയോഗപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഭരണസമിതി എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.