കറുകച്ചാൽ : സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇന്നലെ നാലു സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്തു. കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലിനെ (35) ശനി പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാഹുൽ രാത്രിയിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തപ്പോൾ കൂടെയുണ്ടായിരുന്നെന്നും അതിനുശേഷം ഒന്നിച്ചു തൊട്ടടുത്ത വർക്‌ഷോപ്പ് വരെ പോയെന്നുമാണ് കൂട്ടുകാരുടെ മൊഴി. വർക്‌ഷോപ്പിൽ നിന്നു രാഹുൽ സ്വന്തം കാർ എടുത്ത് പോയതായും അവർ പറയുന്നു. തുടർന്നാണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്‌ഷോപ്പ് മുതൽ രാഹുൽ മരിച്ചു കിടന്ന സ്ഥലം വരെയുള്ള ഭാഗത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.
പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനാണ് മരണത്തെപ്പറ്റി സംശയം പ്രകടിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെ ഡോ. ജോമോനുമായി സംസാരിക്കുമെന്ന് കറുകച്ചാൽ എസ്എച്ച്ഒ കെ.ജയകൃഷ്ണൻ പറഞ്ഞു. വെള്ളി രാത്രി 7.45ന് ബസിലെ ജോലി കഴിഞ്ഞാണ് രാഹുൽ കൂട്ടുകാർക്കൊപ്പം നെടുംകുന്നത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയത്. 9.30നു ഭാര്യ ശ്രീവിദ്യയുമായി സംസാരിച്ചു. പിന്നീട് വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്തെങ്കിലും സംസാരിച്ചില്ലെന്നാണു വീട്ടുകാർ പറയുന്നത്. ഫോണിൽ എന്തോ ബഹളം കേട്ടതായും ഇവർ പറയുന്നു.