കൊച്ചി : നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നാളെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായേക്കില്ല.
നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്‍റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകി ആവശ്യപ്പെട്ടിട്ടുള്ളത്. മകൻ ആഷിഖിനും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
ചന്ദ്രിക സാമ്പത്തിക കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടി ഇഡി ഇന്ന് നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം.
കേസിൽ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീൽ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീൽ ആരോപിച്ചു.