വയനാട് : വയനാട്ടിലെ മുത്തങ്ങയിൽ വാഹന പരിശോധന നടത്തുന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ സംവിധാനങ്ങളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുന്ന നൂറുകണക്കിന് ചരക്ക്, യാത്രാവാഹനങ്ങൾ പരിശോധിക്കേണ്ടിവരുന്ന ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് പി പി ഇ കിറ്റുകൾ നൽകണമെന്നാണ് ആവശ്യം.
സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളിൽ ഒന്നായ മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി ദിനം പ്രതി ഇതരസംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് യാത്രാ, ചരക്ക് വാഹനങ്ങളാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വാഹനങ്ങൾ പൂർണ്ണമായും പരിശോധിച്ച് കടത്തിവിടേണ്ട ഉത്തരവാദിത്തം ഈ ചെക്ക് പോസ്റ്റ് ജീവനക്കാർക്കാണ്. എന്നാൽ ഇവിടെ ജോലി ചെയ്യുന്നവർക്ക് യാതൊരു വിധ കൊവിഡ് 19 പ്രതിരോധ സംവിധാനങ്ങളുമില്ല. പി. പി. ഇ കിറ്റോ, ഫെയ്‌സ് ഷീൽഡോ ഇല്ലാതെയാണ് ഇവരുടെ വാഹന പരിശോധന.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങളുടെ ആദ്യ പരിശോധന കേന്ദ്രമായ മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് ആകെ നൽകിയിരിക്കുന്നത് കയ്യുറയും മാസ്ക്കും മാത്രമാണ് . ഇതുവഴി കടന്നുവന്നവർക്കാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പിപിഇ കിറ്റ്, ഫെയ്‌സ് ഷീൽഡ് അടക്കമുള്ള സുരക്ഷസംവിധാനങ്ങൾ നൽകണമെന്നാണ് ആവശ്യം.