തിരുവനന്തപുരം : കെ പി സി സിയുടെയോ പണച്ചാക്കുകൾ നിയന്ത്രിക്കുന്ന ലീഗ് നേതൃത്വത്തിന്റെയോ നിലപാടല്ല വിസി നിയമനങ്ങളിൽ എൽഡിഎഫിനുള്ളതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണറും സർക്കാരും ഏറ്റുമുട്ടണമെന്നല്ല ഇടതുപക്ഷ നിലപാട്. ഗവർണർക്ക് ഇതിനെക്കാൾ ഉയർന്ന പദവിക്കുവേണ്ടി കേന്ദ്രസർക്കാറിനെ തൃപ്തിപ്പെടുത്തേണ്ടി വരും. അതുകൊണ്ടായിരിക്കാം ഗവർണറുടെ ഓഫീസിൽ നിന്നും രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതും അതിൻമേൽ തുടർച്ചയായി പരസ്യ പ്രതികരണം നടത്തുന്നതും. ഇതൊന്നും ഗവർണർ പദവിക്ക് യോജിച്ചതല്ല. ചാൻസലർ ഭരണഘടനാ പദവിയല്ല. സർവ്വകലാശാലാ സ്റ്റാറ്റിയൂട്ടിലുള്ള സ്ഥാനമാണ്. രാജ്യത്തെ മറ്റു ചില സർവ്വകലാശാലകളുടെ ചാൻസലർമാർ ഗവർണർമാരല്ല. ഇപ്പോഴത്തെ വിവാദങ്ങൾ വലതുപക്ഷ രാഷ്ട്രീയക്കാരുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കളിയാണിത്. ജനങ്ങളത് തിരിച്ചറിയുന്നുണ്ട്, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് യുഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുമ്പോൾ വാണവരുടെയും വീണവരുടെയും 2021 മുഖ്യമന്ത്രി സ്ഥാനം നഷ്ടമായവരും അധികാരം നിലനിര്‍ത്തിയവരും ഇവര്‍ ചാൻസലർ പദവി സംബന്ധിച്ച് 2015ൽ യുഡിഎഫ് സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ച വിവരം പുറത്തുവന്നപ്പോൾ ജാള്യത മറയ്ക്കാനുള്ള വെപ്രാളമാണ് യു. ഡി. എഫ്. നേതാക്കൾക്ക്. 30-6-2015ന് അന്നത്തെ ചീഫ് സെക്രട്ടറി കേന്ദ്രസർക്കാറിന് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു.
”വൈസ് ചാൻസലർ പോലുള്ള തസ്തികകളിലെ നിയമനം സംബന്ധിച്ച് ചില സമയങ്ങളിൽ സർക്കാറും ഗവർണറും ഉരസ്സാറുണ്ട്. ഗവർണർ പദവിയെ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെന്നതിനാൽ ചാൻസലർ പദവിയിൽ നിന്ന് ഗവർണർ ഒഴിവാകണമെന്ന ശുപാർശ അംഗീകരിക്കുന്നു.” ഇപ്പോൾ ന്യായീകരണവുമായി രംഗത്തിറങ്ങിയ യുഡിഎഫ് നേതാക്കൾ ഈ രേഖ പുറത്തായപ്പോൾ മൗനത്തിലായി. ഇത്തരം അവസരവാദപരമായ നിലപാടുകൾ മാത്രമല്ല യുഡിഎഫിന്റെ കാലത്ത് സ്വീകരിച്ചത്. അവർ ഭരിക്കുമ്പോഴാണ് കണ്ണൂർ ഡി.സി.സി. സെക്രട്ടറിയായ അബ്ദുൾ ഖാദർ മാങ്ങാടിനെ വി.സി.യാക്കിയതും ലീഗ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി. അബ്ദുൾ ഹമീദിനെ കോഴിക്കോട് വി.സി.യാക്കാൻ പരിശ്രമിച്ചതും.
വൈസ് ചാൻസലർമാരായിരുന്ന അബ്ദുൾ സലാമിനെയും കെ.എസ്. രാധാകൃഷ്ണനെയും യുഡിഎഫാണ് ബിജെപിയിലെത്തിച്ചത്. കോൺഗ്രസ് നേതാവ് ഷീലാദീക്ഷിത് ഗവർണറായപ്പോഴാണ് എം.ജി. യൂണിവേഴ്‌സിറ്റി വി.സി.യായി നിയമിക്കപ്പെട്ട ഡോ. എ.വി. ജോർജ്ജിനെ അയോഗ്യനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടത്. കലാമണ്ഡലം വി.സി.യായി നിയമിച്ചത് അധ്യാപകൻ പോലുമല്ലാത്ത വാസ്തുവിദ്യാകേന്ദ്രം ഡയരക്ടറായിരുന്ന പി.എൻ. സുരേഷിനെയായിരുന്നു. ഇത്തരത്തിൽ വി.സി.മാരായി അരിക്കച്ചവടക്കാരെയും അയോഗ്യരെയും തിരുകിക്കയറ്റിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്.
സർവ്വസമ്മതരായ അക്കാദമിക് പണ്ഡിതന്മാരാണ് എൽ ഡി എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ വി.സി.മാർ. ഡോ. യു.ആർ. അനന്തമൂർത്തി, ഡോ. കെ.എൻ. പണിക്കർ, ഡോ. രാജൻഗുരുക്കൾ, ഡോ. ബി. ഇക്ബാൽ, ഡോ. ജെ. പ്രസാദ് എന്നിങ്ങനെ നിരവധി പ്രഗത്ഭമതികളാണ് എൽഡിഎഫ് ഭരിക്കുമ്പോൾ സർവ്വകലാശാലകളുടെ തലപ്പത്ത് നിയോഗിക്കപ്പെട്ടത്. ആ പാരമ്പ്യമാണ് ഇപ്പോഴും തുടരുന്നത്. അത് ഉന്നതവിദ്യാഭ്യാസമേഖലയെ പുരോഗതിയിലേക്ക് നയിക്കാനാണ്.