മൈസൂർ : മൈസൂരു കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്.
സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പോലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വഴിത്തിരിവ് ഉണ്ടായത്.
ആക്രമണത്തിനിരയായ ശേഷം ചികിത്സയിലായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ 23കാരിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്.
ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് പോലീസില്‍ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.