മുംബൈ: നാഗ്പൂർ സംഘർഷത്തിൽ കലാപകാരികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആവശ്യമെങ്കിൽ ബുൾഡോസർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വർഗീയ സംഘർഷം വിലയിരുത്താൻ നാഗ്പൂരിൽ എത്തിയതായിരുന്നു ഫഡ്‌നാവിസ്. ‘എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കലാപകാരികളിൽനിന്ന് ഈടാക്കും. പണം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വിൽക്കും. ആവശ്യമുള്ളിടത്തെല്ലാം ബുൾഡോസറുകൾ നിരത്തിലിറക്കും’ -ഫഡ്‌നാവിസ് വ്യക്തമാക്കി.
പോലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ ഫഡ്‌നാവിസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം പറഞ്ഞു. ‘പോലീസിനെ ആക്രമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനമായി നടപടിയെടുക്കുന്നതുവരെ ഞങ്ങളുടെ സർക്കാർ വിശ്രമിക്കില്ല. മാർച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാഗ്പൂർ സന്ദർശനം പദ്ധതി പ്രകാരം നടക്കും. ഇരകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും’ -മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശുമായുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഇനിയും സമയമായിട്ടില്ലെന്നും എന്നാൽ മലേഗാവ് ബന്ധം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂത്രധാരനായ നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശിയായ ഫാഹിം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളിലൊരാൾ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി അംഗമാണെന്നതിനാൽ മാലേഗാവ് ബന്ധമുണ്ടെന്ന് തോന്നുന്നു, അവർ കലാപകാരികളെ സഹായിക്കുന്നതായി കാണാം’ -അദ്ദേഹം ആരോപിച്ചു.മുഗൾ ചക്രവർത്തി ഔറംഗസേബിൻറെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നാഗ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെൻററിലെ മഹൽ പ്രദേശത്താണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കിൽ കർസേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം.