വാഷിങ്ടൺ : ഭൂമിയുടെ നാശത്തിനു കാരണമാകാവുന്ന കാര്യങ്ങളിലൊന്നായാണ് ഛിന്നഗ്രഹങ്ങളുടെ പതനത്തെ കാണുന്നത്. ഈ കൊറോണ വൈറസ് കാലത്ത് നാല് അസ്‌റ്റെറോയിഡുകള്‍ ഭൂമിയെ കടന്ന് പോകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഭാഗ്യവശാല്‍, ഈനാല് ഛിന്നഗ്രഹങ്ങളും ഭൂമിക്ക് നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നും പറയുന്നു. നാസയുടെ നിയര്‍-എര്‍ത്ത് ഓബജക്ട്‌സ് സ്റ്റഡീസ് (സിഎന്‍ഇഒഎസ്) ആണ് ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
മാര്‍ച്ച് 22, 23 ദിവസങ്ങളിലാണ് ഇവ കടന്നു പോകുന്നത്. ഇവയ്ക്ക് സിഎന്‍ഇഒഎസ് നല്‍കിയിരിക്കുന്ന പേരുകള്‍ 2020 എഫ്കെ, 2020 എഫ്എസ്, 2020 ഡിപി4, 2020 എഫ്എഫ്ഐ എന്നിങ്ങനെയാണ്. ഇവയില്‍ എഫ്‌കെയാണ് ഏറ്റവും ചെറുത്- 43 അടി വ്യാസം. അത് മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തിലാണ് വരുന്നത്. ഭൂമിയുടെ അടുത്തു നിന്ന് 1.36 ദശലക്ഷം കിലോമീറ്റര്‍ അകലെക്കൂടെ ആയിരിക്കും അതു കടന്നു പോകുക. 2020 എഫ്എസ്‌ന് അല്‍പ്പം കൂടെ വലുപ്പമുണ്ട്- 56 അടിയാണ് വ്യാസം. സീപഡും കുറവാണ്. മണിക്കൂറില്‍ 15,000 കിലോമീറ്ററായിരിക്കും വേഗം. ഏറ്റവും അകലെ കൂടെ പോകുന്നതും ഇതായിരിക്കും. ഏകദേശം 3.05 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും ഇത് ഭൂമിയെ കടന്നു പോകുക.
മാര്‍ച്ച് 23നാണ് 2020 ഡിപി4ന്റെ വരവ്. ഈ നാലു ഛിന്നഗ്രഹങ്ങളില്‍ ഏറ്റവും വലുപ്പക്കൂടുതല്‍ ഇതിനായിരിക്കും. 180 അടി വ്യാസമാണ് ഡിപി4ന് എന്ന് നാസ പറയുന്നു. അത് ഭൂമിക്ക് 1.35 ദശലക്ഷം കിലോമീറ്റര്‍ അകലെക്കൂടെ പോകും. ഡിപി4ന്റെ സ്പീഡ് ആകട്ടെ മണിക്കൂറില്‍ 29,000 കിലോമീറ്റരായിരിക്കും. ഇതേക്കുറിച്ചും ഭയപ്പെടാനൊന്നുമില്ലെന്ന് നാസ പറയുന്നു.
2020എഫ്എഫ്‌ഐക്ക് 48 അടി വ്യാസമാണുള്ളത്. എന്നാല്‍, ഇതാണ് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്. അതിന് മണിക്കൂറില്‍ 47,000 കിലോമീറ്ററാണ് വേഗം. കൂടാതെ, ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നു പോകുന്നതും അതായിരിക്കും- ഏകദേശം 7,13,000 കിലോമീറ്റര്‍ മാത്രമാണ് അതിന്റെ അകലം. രണ്ട് ഛിന്നഗ്രഹങ്ങള്‍ ഞായറാഴ്ച ഭൂമിയെ കടന്നു പോകും. ഈ ബഹിരാകാശ വസ്തുക്കൾ (space rocks) പ്രശ്‌നമുണ്ടാക്കാതെ ഭൂമിയെ കടന്നു പോയേക്കും. എന്നാല്‍, ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ നേരിട്ടു പതിക്കുന്ന സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.