വടകര: ദേശീയപാത വികസനം ഇനി അതിവേഗത്തിൽ തുടങ്ങും. യന്ത്രങ്ങൾ ട്രെയിൻ കയറിയെത്തി തുടങ്ങി. അഴിയൂർ – വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിനുള്ള യന്ത്രസാമഗ്രികളുമായി പ്രത്യേക ചരക്കുതീവണ്ടി ജബൽപ്പുരിൽ നിന്ന് ഇന്നലെ കണ്ണൂരിലെത്തി. 31 ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും റോളറുകളും ഉൾപ്പെടെയുള്ളവയാണ് 30 ബോഗികളിലായി എത്തിച്ചത്.
90 തൊഴിലാളികളും ഇതിലുണ്ടായിരുന്നു. കണ്ണൂർ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ഇവ താത്കാലികമായി പയ്യോളി സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിത്തുടങ്ങി. റോഡുനിർമാണത്തിനുള്ള പ്ലാന്റ് തയ്യാറായാൽ എല്ലാം അങ്ങോട്ട് മാറ്റും. അദാനി ഗ്രൂപ്പാണ് അഴിയൂർ – വെങ്ങളം പാത നിർമാണം കരാറെടുത്തതെങ്കിലും ഇവർ ഉപകരാർ നൽകിയത് അഹമ്മാദാബാദിലെ വാഗഡ് ഇൻഫ്രാസ്ട്രെക്ചർ എന്ന കമ്പനിക്കാണ്. ഈ കമ്പനിയാണ് യന്ത്ര സാമഗ്രികൾ തീവണ്ടിയിലെത്തിച്ചത്. മലബാർ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ലോറികൾ ഉൾപ്പെടെയുള്ളവ തീവണ്ടിയിൽ കൊണ്ടുവരുന്നത്. ബോഗിയിൽ ടിപ്പർ ലോറികളും മറ്റു യന്ത്രസാമഗ്രികളും കയറ്റുമ്പോൾ ഉയരം പ്രശ്നമാകുമെന്നതിനാൽ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
ഉയരം ക്രമീകരിക്കാൻ ലോറിയുടെ മുൻവശത്തെ ടയറുകൾ അഴിച്ചുമാറ്റി.
പിറകുവശത്തെ ടയറുകളുടെ കാറ്റൊഴിച്ചു. തീവണ്ടി കടന്നുപോകുന്ന എല്ലാ സ്റ്റേഷനുകളിലും പ്രത്യേകനിർദേശം നൽകി. എവിടെയും ഒരു തടസ്സവുമില്ലാതെയാണ് ബുധനാഴ്ച പുലർച്ചെയോടെ തീവണ്ടി കണ്ണൂരിലെത്തിയത്. വടകരയിൽ ഇറക്കാൻ സൗകര്യമില്ലാത്തതിനാലാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. തീവണ്ടിയിൽനിന്നിറക്കി ടയർ ഫിറ്റുചെയ്ത് എണ്ണനിറച്ചശേഷമാണ് പയ്യോളിയിലേക്ക് യാത്ര പുറപ്പെട്ടത്. ഡീസൽ നിറയ്ക്കാനായി പ്രത്യേക ടാങ്കർതന്നെ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു.