കൊച്ചി : എന്‍.സി.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. എട്ട് തവണ മത്സരിച്ച ശശീന്ദ്രനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പാലാ സീറ്റുമായി ബന്ധപ്പെട്ട ചേരിപ്പോരിൽ മാണി സി. കാപ്പൻ പാർട്ടി വിട്ടെങ്കിലും എൻ.സി.പിയിൽ സീറ്റ് തർക്കം അവസാനിക്കുന്നില്ല. കാപ്പന് എതിരെ നിന്ന എ.കെ ശശീന്ദ്രനെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.
പാർട്ടിയുടെ കൈവശമുളള എലത്തൂർ സീറ്റിൽ ഇത്തവണ ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് ഈ വിഭാഗം ആവശ്യമുയർത്തിക്കഴിഞ്ഞു. എൻ.സി.പി യുവജന വിഭാഗം, സേവാദൾ, മഹിള വിഭാഗം നേതൃനിരയിലുളളവരാണ് പ്രധാനമായും ശശീന്ദ്രനെതിരെ നിലപാടെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് ഇവർ കത്തയച്ചതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന കോഴിക്കോട് ജില്ല കമ്മറ്റി യോഗത്തിലും സമാന ആവശ്യമുയർന്നു. എട്ടുതവണ മത്സരിച്ച ശശീന്ദ്രൻ ഇത്തവണ മാറി നിൽക്കണമെന്ന് വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റികളിൽ നിന്നുളളവർ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇക്കാര്യം അറിയിക്കാൻ ജില്ല പ്രസിഡന്‍റിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. കാപ്പൻ പുറത്ത് പോയതോടെ പാർട്ടിയിൽ പിടിമുറുക്കിയിരുന്ന ശശീന്ദ്രന് പുതിയ നീക്കം വെല്ലുവിളിയായിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാബരൻ എടുക്കുന്ന നിലപാടും യോഗത്തിൽ നിർണ്ണായകമാവും.