കൊച്ചി : ചോറ് മന്ത്രിയുടെ അടുത്തൂനിന്ന് കൂറ് ചാക്കോയോട്; ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ എൻ.സി.പിയിൽ പൊട്ടിത്തെറി. മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി ബിജു ആബേൽ ജേക്കബിനെതിരെ എൻ.സി.പിയിൽ കലാപം. പി.സി ചാക്കോയുടെ ആശ്രിതനായ ബിജുവിനെ എൻ.സി.പിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി ആയി ചാക്കോ നിയമിച്ചിരുന്നു.
പി.സി. ചാക്കോയുടെ കടുത്ത സമ്മർദത്തെ തുടർന്ന് ഇയാളെ മന്ത്രി ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെങ്കിലും പി.സി ചാക്കോയുടെ നിഴലായി കൂടെ നടക്കുക എന്നതാണ് ബിജു ആബേൽ ജേക്കബിന്റെ ചുമതല. ഇതിനെതിരെ പാർട്ടിയിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന എൻ.സി.പി സംസ്‌ഥാന ക്യാമ്പിൽ ബിജുവിനെതിരെ പഴയകാല എൻ.സി.പി നേതാക്കൾ ശബ്ദമുയർത്തിയിരുന്നു.
നേരത്തെ ഏഷ്യാനെറ്റിന്റേയും ജയ്‌ഹിന്ദ് ടിവിയുടെയും ദുബായ് റിപ്പോർട്ടർ ആയിരുന്ന ബിജു ആബേൽ ജേക്കബിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് കേരളത്തിൽ മടങ്ങിയെത്തിയ ഇയാൾ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു.
പി.സി ചാക്കോ എൻ.സി.പി സംസ്‌ഥാന പ്രസിഡന്റ് ആയതോടെ പാർട്ടിയിൽ എത്തിയ ബിജുവിനെ ചാക്കോ പ്രത്യേക താത്പര്യമെടുത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി ആക്കുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ കൂടി ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ബിജു ആബേൽ ജേക്കബിനെതിരെ എൻ.സി.പിയിൽ കലാപമുയർന്നത്. കഴിഞ്ഞ ദിവസം മുതിർന്ന എൻ.സി.പി നേതാവ് ബേബിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ എൻ.സി.പിയിലെ ആഭ്യന്തര കലാപം രൂക്ഷമായി.