ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷ തീരുമാനം. ഇന്ന് പാർലമെന്‍റിൽ ഇന്ത്യ സഖ്യം വിഷയം ഉന്നയിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും വിഷയം ലോക്സഭയിൽ ഉന്നയിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തിൽ പാർട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തിൽ പാർലമെന്‍റിലടക്കം ആഞ്ഞടിക്കാൻ യോഗം തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് ഇന്ന് സഭയിൽ നോട്ടീസ് നൽകുകയും ചെയ്യും. അതേസമയം ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെ കാര്യമായ തോതിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് സ്ഥാപിച്ചബാരിക്കേഡുകൾ മാറ്റി പ്രതിഷേധത്തിന് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. എൻ ടി എ ആസ്ഥാനത്തേക്ക് എൻ എസ് യു ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിലാണ് കലാശിച്ചത്. ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.