ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം സ്ഥിരമായി ഒരു ഡിവിഷൻ രൂപീകരിക്കാനുള്ള നീക്കത്തിലെന്ന് റിപ്പോർട്ട്. ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയുടെ(എൽഎസി) സുരക്ഷാ ചുമതലയുള്ള ഡിവിഷൻ മൂന്നിന് പുറമെയാണിത്. മേഖലയിലെ സുപ്രധാന നീക്കമായ ഓർബാറ്റ് നീക്കത്തിലൂടെ രൂപീകരിക്കുന്ന പുതിയ ഡിവിഷൻ 72 ഡിവിഷൻ എന്നറിയപ്പെടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഓർബാറ്റ് എന്നാൽ ‘ഓർഡർ ഓഫ് ബാറ്റിൽ’ എന്നാണ് അർത്ഥമാക്കുന്നത്, നിലവിലുള്ള സൈനികരെ പുനഃസംഘടിപ്പിക്കുകയും പുനർവിന്യസിക്കുകയും ചെയ്യുന്നതിനെയാണ് റീ-ഓർബാറ്റ് എന്ന് പറയുന്നത്.
സൈന്യത്തിലെ ഒരു ഡിവിഷനിൽ 10,000 മുതൽ 15,000 യുദ്ധ സൈനികരും 8,000 ത്തോളം വരുന്ന മറ്റ് അംഗങ്ങളുമാണുള്ളത്. മേജർ ജനറലിന്റെ നേതൃത്വത്തിൽ 3 മുതൽ 4 വരെ ബ്രിഗേഡുകൾ ഉൾപ്പെടുന്നതാണിത്. ഒരു ബ്രിഗേഡിന് 3,500-4,000 സൈനികരുണ്ട്. ബ്രിഗേഡിയറാണ് ഇതിന്റെ കമാൻഡർ. ‘ഒരു ബ്രിഗേഡിന്റെ ആസ്ഥാനം ഇതിനകം കിഴക്കൻ ലഡാക്കിൽ വിന്യസിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിർദ്ദിഷ്ട ചുമതലകൾക്കനുസരിച്ച് ഉദ്യോഗസ്ഥരെയും യുദ്ധോപകരണങ്ങളെയും സമന്വയിപ്പിക്കുന്നതിന് പരിശീലനം നൽകിവരുന്നു.
കാർഗിൽ യുദ്ധത്തിനുശേഷം 1999 സെപ്റ്റംബറിൽ സ്ഥാപിതമായ ലേ ആസ്ഥാനമായുള്ള 14 ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ കീഴിൽ പുതുതായി എത്തുന്ന 72 ഡിവിഷൻ സ്ഥിരമായി സ്ഥാപിക്കപ്പെടും 72 ഡിവിഷൻ നിയന്ത്രണം ഏറ്റെടുക്കുന്ന പ്രദേശം നിലവിൽ ‘യൂണിഫോം ഫോഴ്സ്’ എന്നറിയപ്പെടുന്ന കൗണ്ടർ ഇൻസർജൻസി വിഭാഗമാണ് പരിപാലിക്കുന്നത്. ജമ്മു ഡിവിഷനിലെ റിയാസിയിലെ പഴയ സ്ഥലത്തേക്ക് യൂണിഫോം ഫോഴ്സ് ഉടൻ തന്നെ മടങ്ങും. 832 കിലോമീറ്റർ നിയന്ത്രണരേഖ പ്രശ്‌നബാധിത മേഖലയായി തുടരുന്നതിനാൽ കിഴക്കൻ ലഡാക്കിൽ ഒരു സ്ഥിരം ഡിവിഷൻ കൊണ്ടവരാനുള്ള സൈന്യത്തിന്റെ തീരുമാനം സുപ്രധാന നീക്കമാണ്.
2020 മെയ് മാസത്തിൽ പാങ്കോങ് തടാകത്തിനടുത്തുള്ള ഫിംഗർ -4 ൽ ചൈനീസ്- ഇന്ത്യൻ സൈനികർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇനിന് തുടർച്ചയെന്നോണം ജൂണിൽ ഗാൽവാൻ താഴ്വരയിലും ഏറ്റുമുട്ടൽ ഉണ്ടായി. നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം, കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയും ചൈനയും പിന്മാറിയിരുന്നു. പ്രദേശത്ത് പെട്രോളിങ് ആരംഭിച്ചെങ്കിലും ഇരുവശത്തുമുള്ള സൈനികരും നിയന്ത്രണ രേഖയ്ക്ക് സമീപം തുടരുകയാണ്.