കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആറു വിദ്യാർത്ഥിനികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് എംബിബിഎസ്, ഫാര്‍മസി വിദ്യാര്‍ത്ഥികളെ തെരുവുനായ കടിച്ചത്. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികളെ കടിച്ച നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ക്യാമ്പസില്‍ വലിയ തോതില്‍ നായ ശല്യം ഉണ്ടെന്ന് നേരത്തെ തന്നെ രോഗികളും കൂട്ടിരിപ്പുകാരും വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി കൈകൊണ്ടിട്ടില്ലെന്ന് ആരോപണമുണ്ട്.
നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും കൂടുതല്‍ പേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് തെരുവുനായകളെ പിടികൂടാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പിടികൂടുന്ന നായ്ക്കളെ പ്രതിരോധ വാക്‌സിന്‍ നല്‍കി തിരിച്ച് അവിടെത്തന്നെ വിടുകയാണ്. മാലിന്യ പ്രശ്‌നമാണ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നായ്ക്കളുടെ എണ്ണം കൂടാന്‍ കാരണം. ഇത് കൂടാതെ പലരും നായ്ക്കളെയും പൂച്ചകളെയും ക്യാമ്പസില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.