പാലക്കാട് : യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ശിക്ഷ നീട്ടിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഉന്നത കോടതി മുമ്പാകെ ചൂണ്ടിക്കാട്ടുന്നത്. ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുള്ള കേസ്. നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യങ്ങളും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ ക്രിമിനല്‍ സ്വഭാവവും കേസില്‍ പരിഗണിക്കണമെന്ന് ഉന്നത കോടതിയോട് അപ്പീലിലൂടെ ആവശ്യപ്പെട്ടു. നിമിഷയുടെ കേസിന്റെ വിധിപ്പകര്‍പ്പ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചു. കഴിഞ്ഞ ദിവസം എംബസി അധികൃതര്‍ ജയിലിലെത്തി നിമിഷയെ കണ്ട് അപ്പീല്‍ നല്‍കാനുള്ള കടലാസുകളില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. നിമിഷയുടെ കേസ് വാദിക്കാന്‍ യെമന്‍ സ്വദേശിയായ അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിരുന്നു.
തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ബ്ലഡ് മണി’നല്‍കി ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യെമനിലെ നിയമം അനുസരിച്ച് ബ്ലഡ് മണി കുടുംബം സ്വീകരിച്ചാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാകാം. ജയിലില്‍നിന്ന് മോചിപ്പിക്കാനും കുടുംബത്തിന് കോടതിയോട് ആവശ്യപ്പെടാം. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടി വരിക. പണം നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ തയാറായിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബവുമായി അടുത്തിടെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തലാലിന്റെ കുടുംബവുമായി മാസങ്ങള്‍ക്കു മുന്‍പ് ബാലചന്ദ്രന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. യെമനിലെ നിയമവ്യവസ്ഥ ഇവിടുത്തേത്തില്‍നിന്നും വ്യത്യസ്തമായതിനാലാണ് അവിടുത്തെ പൗരനായ അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. മറ്റുള്ള എല്ലാ കാര്യങ്ങളും ഏകീകരിക്കുന്നതും നിയമോപദേശം നല്‍കുന്നതും ബാലചന്ദ്രനാണ്. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. നോര്‍ക്കയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിമിഷയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി.
2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ നിമിഷ തലാലിന്റെ സഹായം തേടിയിരുന്നു. നിമിഷയുടെ ക്ലിനിക്കിലെ പണം തലാല്‍ തട്ടിയെടുത്തത് ചോദ്യം ചെയ്തത് ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തു ക്രൂരമായി പീഡിപ്പിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചു വെയ്ക്കുക, നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് നിമിഷ ഇരയായി. കൊലയ്ക്കു കൂട്ടുനിന്ന നഴ്‌സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.