തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നിരവധിപേരുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിര്‍മല്‍കൃഷ്ണ ചിട്ടിതട്ടിപ്പ് കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമമെന്ന് പരാതി. അന്വേഷണ ഏജന്‍സികള്‍ പ്രതി നിര്‍മലന്റെ ബാധ്യത കുറച്ചുകാണിച്ചുകാണിക്കുന്നു എന്ന് ആരോപിച്ചാണ് പണം നഷ്ടപ്പെട്ടവര്‍ രംഗത്തെത്തിയിരിക്കുന്നത്. കേരള ക്രൈംബ്രാഞ്ചും തമിഴ്‌നാട് എക്കണോമിക് ഒഫന്‍സെസ് വിങുമാണ് ഇപ്പോള്‍ പ്രധാനമായും കേസ് അന്വേഷിക്കുന്നത്.
നിര്‍മ്മലന്‍ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയില്‍ 590 കോടിയില്‍ അധികം രൂപയുടെ ബാധ്യതയുണ്ടെന്നാണ് സമ്മതിച്ചിട്ടുള്ളത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാധ്യത 340 കോടി മാത്രമാണെന്നാണ് പറഞ്ഞിരിക്കുന്നത്. അന്വേഷണഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ ബാധ്യത കുറച്ചുകാണിക്കുന്നതോടെ നിര്‍മലന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് കുറവുണ്ടാകുകയും ഇടപാടുകാര്‍ക്ക് കിട്ടാനുള്ള പണം കിട്ടാതെ വരുകയും ചെയ്യുമെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി.
നിര്‍മ്മലന് ആയിരം കോടിയുടെ ആസ്തി ഉണ്ടെന്ന് മധുര കോടതിയില്‍ പ്രതിഭാഗം വക്കീല്‍ അറിയിച്ചിരുന്നു. എന്നിട്ടും അന്വേഷണഏജന്‍സികള്‍ നിര്‍മലന്റെ ബാധ്യത മനഃപൂര്‍വം കുറച്ചുകാണിച്ചതിനെതിരെ നിക്ഷേപകര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നുവെന്നും നിര്‍മലനെ സഹായിക്കുന്നതിന് അന്വേഷണഏജന്‍സികള്‍ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ച് നിര്‍മ്മല്‍കൃഷ്ണ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പാറശ്ശാല ഗാന്ധിപാര്‍ക്കില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് നിക്ഷേപകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
നിര്‍മ്മലന്റെ പാപ്പര്‍ ഹര്‍ജി വഞ്ചിയൂര്‍ കോടതി തള്ളിയപ്പോള്‍ ഈ ഐപിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ കമ്ബനികള്‍ ഉള്‍പ്പടെയുള്ള വസ്തുവകകള്‍ മധുര കോടതിയില്‍ അറ്റാച്ച് ചെയ്യുന്നതില്‍ നാഗര്‍കോവില്‍ എക്കണോമിക്ക് ഒഫന്‍സസ് വിങ് വീഴ്‌ച്ച വരുത്തിയതായും നിക്ഷേപകര്‍ ആരോപിക്കുന്നു. നിര്‍മല്‍കൃഷ്ണ തട്ടിപ്പ് പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണ ഫിനാന്‍സ് എന്ന നിര്‍മ്മലന്റെ സ്ഥാപനം രഹസ്യമായി പൂട്ടി നിക്ഷേപകരെ കബളിപ്പിക്കുകയുണ്ടായി.
ഇത്തരത്തില്‍ കേരളത്തിലുടനീളം നടത്തിയിട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ച് പാറശാലയില്‍ രണ്ടുദിവസം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് അറിയിച്ചത്. എന്ത് മറച്ചുവയ്ക്കാനാണ് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്. നാട്ടുകാരെ കാണിക്കാനുള്ള വെറും അന്വേഷണപ്രഹസനമാണ് അന്ന് പാറശാലയില്‍ നടന്നതെന്നും അവര്‍ സംശയിക്കുന്നു.
കന്യാകുമാരി എക്സ്പോര്‍ട്ട് എന്ന നിര്‍മ്മലന്റെ സ്ഥാപനം വഴി കോടികള്‍ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരാതി നല്‍കിയിട്ടും അതിനെപറ്റി അന്വേഷിക്കാന്‍ അന്വേഷണഏജന്‍സികള്‍ തയ്യാറായിട്ടില്ല. കേരള ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കുമ്ബോള്‍ അത് തമിഴ്‌നാട് എക്കണോമിക്ക് ഒഫന്‍സസ് വിങിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് കൈകഴുകുകയാണ്.
പെരുങ്കടവിളയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തെക്കുറിച്ച് എക്കണോമിക് ഒഫന്‍സെസ് വിങ് അന്വേഷിക്കുകയോ തിരച്ചില്‍ നടത്തുകയോ ചെയ്തിട്ടില്ല എന്ന പല ആവര്‍ത്തി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആ സ്ഥാപനത്തെകുറിച്ചുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ കേരളാപൊലീസ് വലിയ വീഴ്‌ച്ചയാണ് വരുത്തിയിട്ടുള്ളത്, പെരുങ്കടവിള കൃഷ്ണ ഫിനാന്‍സില്‍ സ്വര്‍ണ്ണ പണയവും, മറ്റു ഇടപാടുകളും നടത്തിയിട്ടുള്ള നിക്ഷേപകര്‍ കേസിനെ തുടര്‍ന്ന് നാഗര്‍കോവില്‍ എക്കണോമിക് ഒഫന്‍സെസ് വിങിനെ സമീപിച്ചപ്പോള്‍ അവിടെ ഒന്നും തന്നെ എത്തിയിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.
ഇതിനെക്കുറിച്ച് ഇടപാടുകാര്‍ പെരുങ്കടവിള പൊലീസ് സ്റ്റേഷനില്‍ ഭീമഹര്‍ജിയും ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതി കൊടുത്ത് ആറു മാസത്തോളം ആയിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
കന്യാകുമാരി എക്സ്പോര്‍ട്ട് അടക്കം നിര്‍മലന്‍ നിക്ഷേപകരുടെ പണം കൊണ്ട് വാങ്ങിയ സ്ഥാപനങ്ങളൊക്കെ കൈമാറ്റം ചെയ്യൂകയാണ്, ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും അന്വേഷണ ഉദ്യോഗസ്ഥരാണെന്നാണ് നിക്ഷേപകരുടെ ആരോപണം.
ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചു കൊണ്ട് തട്ടിപ്പ് നടത്തിയ വ്യക്തിക്ക് കേരളത്തിന്റെ നിയമപഴുതുകള്‍ ഉപയോഗിച്ചു കൊണ്ട് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഈ അന്വേഷണ സംഘം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച ഒരു സ്ഥാപന ഉടമയ്ക്ക് എങ്ങനെയാണ് ഐപി നല്‍കുവാന്‍ സാധിക്കുന്നത് – നിക്ഷേപകര്‍ ചോദിക്കുന്നു.
സര്‍ഫാസി നിയമം ഉപയോഗിച്ച് ഗോശ്രീ എന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ മറവില്‍ നിര്‍മ്മലന്‍ ഇപ്പോഴും വസ്തു വകകള്‍ കൈമാറ്റം ചെയ്ത് വരുകയാണെന്നും അവര്‍ ആരോപിക്കുന്നു. നിര്‍മ്മല്‍ കൃഷ്ണ നിധി എന്ന സ്ഥാപനത്തിന് സമാനമായ ഒരു സ്ഥാപനമാണ് ഗോശ്രീ ഫിനാന്‍സ് എന്ന സ്ഥാപനവും. ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും തട്ടിപ്പുകാര്‍ക്ക് അനുകൂലമായി പ്രയോജനപ്പെടുത്തുന്ന ആക്ടുകളില്‍ കാതലായ മാറ്റം വരുത്തണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
നിര്‍മല്‍ കൃഷ്ണ ചിട്ടിഫണ്ട് തട്ടിപ്പിന് പിന്നില്‍ രാഷ്ട്രീയ- ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി പ്രമുഖര്‍ക്കും പങ്കുണ്ടെന്ന ആരോപണം മുമ്ബ് ഉയര്‍ന്നുവന്നിരുന്നു. അവരുടെ സഹായം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ തെളിയിക്കുന്നത്. മുമ്ബ് നിര്‍മലന് ജയിലിനുള്ളിലും പ്രത്യേകസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് എക്കണോമിക് ഒഫന്‍സെസ് വിങിന്റെ അന്വേഷണം നേരിടുന്ന പ്രതിയുടെ സ്വത്തുക്കള്‍ രഹസ്യമായി കൈമാറാനും ശ്രമം നടക്കുന്നു എന്ന പരാതി ഉയരുന്നത്.