ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിലായ സാഹചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കെജ്‌രിവാളിനെ അധികാരത്തിൽ നിന്ന് നീക്കാൻ നിയമപരമായ അവകാശമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ആവശ്യമെങ്കിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ‘എന്താണ് ഇതിന് നിയമപരമായ അവകാശം? ഞങ്ങൾ എന്തിന് ഇതിലേക്കൊക്കെ കടക്കണം? നിങ്ങളുടെ യുക്തിയനുസരിച്ച് എന്തെങ്കിലും പറയാനുണ്ടാവും. എന്നാൽ നിയമപരമായ അവകാശമില്ല. ലഫ്റ്റനന്റ് ഗവർണർക്ക് വേണമെങ്കിൽ അദ്ദേഹം നടപടിയെടുക്കട്ടെ. ഞങ്ങൾക്ക് താൽപ്പര്യമില്ല’- ജസ്റ്റിസ് ഖന്ന ഹർജിക്കാരനോട് പറഞ്ഞു.
സുപ്രിംകോടതിയെ സമീപിച്ച ഹർജിക്കാരൻ കാന്ത് ഭാട്ടി ഡൽഹി ഹൈക്കോടതിയിലെ ഹരജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തന്നെയാണ് 50ലേറെ ദിവസത്തിനു ശേഷം കഴിഞ്ഞദിവസം കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഇ.ഡി കസ്റ്റഡിയിലെടുത്ത കെജ്‌രിവാളിന്, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രിംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലെത്തണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാമെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ കെജ്‌രിവാളിന് അനുമതിയില്ലെന്നും കോടതി പറഞ്ഞു.