കോഴിക്കോട് : ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ആവശ്യമായ അണ്ടർ പാസുകളും മറ്റും നിർമ്മിക്കാൻ ജില്ലാ കലക്ടറുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കുമെന്നും പയ്യോളി മേഖലയിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ വികസന രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും കാനത്തിൽ ജമീല എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാതക്ക് വേണ്ടി 95% ഭൂമി ഏറ്റെടുത്ത് പ്രവൃത്തി വെങ്ങളത്തും, ഇരിങ്ങൽ മൂരാട് ഭാഗത്തും ആരംഭിച്ചു കഴിഞ്ഞു. തീരദേശ ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. അഞ്ചു റീച്ചുകളിലായി റോഡും ഒരു നദീ പാലവുമാണ് മണ്ഡലത്തിൽ വരാൻ പോകുന്നത്. കൊളാവിപ്പാലം അഴിമുഖത്ത് നിർമ്മിക്കുന്ന കുഞ്ഞാലി മരക്കാർ സ്മാരക പാലത്തിന് കിഫ്ബിയിൽ നിന്നും 59 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായി എംഎൽഎ പറഞ്ഞു.
മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഐസൊ ലേഷൻ വാർഡുകൾ സജ്ജമാക്കും. ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കും. മുചുകുന്ന് ഗവൺമെൻറ് കോളേജിൽ സൗകര്യവും, കോഴ്സുകളും വർദ്ധിപ്പിച്ച് ജില്ലയിലെ മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി മാറ്റും. 5.15 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയതും ഗവേഷണ സൗകര്യങ്ങൾ ഉള്ളതുമായ ലൈബ്രറിയുടെ നിർമ്മാണം പൂർത്തീകരിക്കും.7. 75 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്ക് നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കും.
രണ്ടു കോടി ചെലവിൽ നിർമാണം തുടരുന്ന ബോയ്സ് ഹോസ്റ്റൽ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കും. തിക്കോടി ഡ്രൈവ് ഇൻ ബീച്ച് , പയ്യോളി ബീച്ച് , കൊളാവിപ്പാലം ബീച്ച്, കോട്ടക്കൽ കുഞ്ഞാലി മരക്കാർ മ്യൂസിയം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ബന്ധപ്പെടുത്തി തീരദേശ ടൂറിസം പദ്ധതി ആവിഷ്ക്കരിക്കും.
ജനങ്ങൾ ഏറെ കാലമായി ആഗ്രഹിക്കുന്ന ഇരിങ്ങൽ – അഴീക്കൽ കടവ് പാലം നിർമ്മാണത്തിന് നേരത്തെ ഉണ്ടായിരുന്ന ബജറ്റ് വിഹിതം ഉപയോഗിച്ച് നിർമ്മാണം ആരംഭിക്കാൻ ഭരണാനുമതിക്ക് രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇരിങ്ങൽ – കോട്ടക്കൽ റെയിൽവേ ഓവർ ബ്രിഡ്ജ്, പയ്യോളി രണ്ടാം ഗേറ്റ് റെയിൽവേഓവർ ബ്രിഡ്ജ് പ്രവൃത്തി എത്രയും വേഗം ആരംഭിക്കാൻ കഴിയും. പയ്യോളി ഓവർ ബ്രിഡ്ജിന് കിഫ് ബിയിൽ നിന്നും അന്തിമ സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്.
പയ്യോളി നഗരസഭയില 17 തീരദേശ വാർഡുകളിൽ ജീവൽ പ്രശ്നമായി ഉയർന്നുവന്ന കുടി വെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായി 35 കോടി രൂപയുടെ പദ്ധതി ടെണ്ടർ ചെയ്തു കഴിഞ്ഞു . കരാർ അംഗീകരിക്കുന്നതോടെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതായിരിക്കും. അകലാപുഴ പാലത്തിന്റെ നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി വേഗത്തിലാക്കും.മണ്ഡലത്തിലെ എല്ലാ ഹൈസ്കൂളുകളിലും പുതിയ കെട്ടിടം നിർമ്മിക്കും. കിഴൂർ ഗവ: യു പി , വന്മുഖം ഹൈസ്കൂൾ, ശ്രീനാരായണ ഭജനമഠം, മേലടി ഫിഷറീസ് എന്നീ സ്കൂളുകളുടെ കെട്ടിടങ്ങൾ എത്രയും വേഗം പൂർത്തീകരിക്കും. പയ്യോളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ മികച്ച ഭൗതിക സൗകര്യമുള്ള സ്കൂളാക്കി മാറ്റും.
പയ്യോളി ബീച്ചിൽ ഗ്യാസ് ശ്‌മശാനം സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. മണ്ഡലത്തിലെ നെൽ കൃഷി വികസനം ഉന്നതിയിലെത്തിക്കാൻ അകലാ പുഴകോൾ നിലത്തെ 272 ഏക്കർ ഭൂമിയിൽ നെല്ലും മീനും പദ്ധതിയിൽ നെൽകൃഷിയും അനുബന്ധമായി മീൻ വളർത്തലും ആരംഭിക്കും. ഇതിനായി 1 കോടി 61 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്നും എം എൽഎ കാനത്തിൽ ജമീല പറഞ്ഞു. സിപിഐ എം ജില്ല കമ്മിറ്റി അംഗം ടി.ചന്തു മാസ്റ്റര്‍, ഏരിയ സെക്രട്ടറി എം.പി ഷിബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.