അങ്കോല: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുകയാണ്. അർജുനായി ഒരു നാടും വീടും കാത്തിരിക്കുമ്പോൾ, ദുരന്തത്തിൽ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ ശരവണ(39)ന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബം. അർജുനെ കണ്ടെത്താൻ നാട്ടിൽനിന്നുള്ളവരും ജനപ്രതിനിധികളും അടക്കം നിരവധിപേർ ദുരന്തഭൂമിയിലുണ്ട്. എന്നാൽ, ശരവണനായി ഇവിടെയുള്ളത് അദ്ദേഹത്തിന്റെ അമ്മാവനായ സെന്തിൽകുമാർ മാത്രമാണ്. എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അറിയാതെ നിസ്സഹായനായി ഒരു മനുഷ്യൻ.
അർജുന്റെ തിരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനുംകൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ‘നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ, അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ തിരച്ചിലിനായി അവർ സമ്മർദ്ദം ചെലുത്തി. പക്ഷെ, ഒരാളുപോലും ഇവിടേക്ക് എത്തിയില്ല. കർണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു. കാണാതായ ലക്ഷ്മണനും അർജുനനും ലഭിക്കുന്ന അതേ പ്രധാന്യം ശരവണനും ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നിൽക്കുന്നത്. അർജുനുമായി ബന്ധമുള്ളവരോട് അന്വേഷിച്ചാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുന്നത്.