കോഴിക്കോട് : സമസ്ത ലീഗ് പ്രശ്ന പരിഹാര ചർച്ച പ്രതിസന്ധിയിൽ. പ്രശ്ന പരിഹാരത്തിനായി സമസ്ത ചുമതലപ്പെടുത്തിയ 4 അംഗ സമിതിക്ക് സമയം നൽകാതെ പാണക്കാട് തങ്ങൾ വിദേശത്തേക്ക് പോയതായാണ് വിവരം. ഇനിയെന്ന് ചർച്ച നടക്കുമെന്ന ഉറപ്പ് നൽകാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. തട്ടം വിഷയത്തിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത-ലീഗ് പുതിയ തർക്കത്തിന് കാരണമായത്. സലാമിൻ്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.
സമയവായ ചർച്ച ഇന്ന് നടക്കുമെന്നായിരുന്നു നേരത്തെ ധാരണയുണ്ടായിരുന്നത്. എന്നാൽ സാദിഖലി തങ്ങൾ ഇന്നലെ ഖത്തറിലേക്ക് പോവുകയായിരുന്നു. ചർച്ച ഇനി എന്ന് നടത്തുമെന്ന ഉറപ്പൊന്നും ലീഗ് നൽകിയിട്ടുമില്ല. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് ധാരണയുണ്ടാക്കിയ ശേഷം ചർച്ച എന്നായിരുന്നു ആദ്യമുള്ള സൂചന. എന്നാൽ ഇപ്പോൾ ലീഗിന് അത്തരം നീക്കങ്ങളിൽ താല്പര്യമില്ല. ലീഗ് വിരുദ്ധ പ്രസ്താവന നടത്തുന്ന ഉമർഫൈസി മുക്കത്തെയടക്കം സമസ്തയുടെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ പാർട്ടിക്ക് എതിർപ്പുണ്ട്. മാത്രവുമല്ല സമസ്ത പ്രധാന പ്രശ്നങ്ങളെ വഴിതിരിച്ച് വിട്ട് ലീഗിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് വിലയിരുത്തൽ.