വാഷിംഗ്‍ടണ്‍: വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി ഹമാസ് വിട്ടയച്ച ബന്ദികളില്‍ അമേരിക്കക്കാരില്ലാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് നേതൃത്വത്തിനെതിരെയാണ് വിമര്‍ശനമുയര്‍ത്തിയത്. ശനിയാഴ്ച വൈകിയും 17 പേരെയും വെള്ളിയാഴ്ച 24 പേരെയും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ഇതില്‍ നാലു വയസുകാരനായ അവിഗെയ്ൽ ഐഡാൻ ഉൾപ്പെടെ തടവിലാക്കിയ 10 യു.എസ് പൗരന്‍മാരില്‍ ഒരാളു പോലും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. നാലു ദിവസത്തിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പകരമായി ഇസ്രായേൽ തടവിലാക്കിയ 150 ഫലസ്തീനികളെ മോചിപ്പിക്കും.
“മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഹമാസ് തിരിച്ചയച്ചെങ്കിലും ഇതുവരെ ഒരു അമേരിക്കൻ ബന്ദിയെ മോചിപ്പിച്ചോയെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ഒരു കാരണമേയുള്ളു, നമ്മുടെ രാജ്യത്തിനോടോ നമ്മുടെ നേതൃത്വത്തിനോടോ ബഹുമാനമില്ല. ഇത് അമേരിക്കയുടെ വളരെ ദുഃഖകരവും ഇരുണ്ടതുമായ കാലഘട്ടമാണ്” ശനിയാഴ്ച അമേരിക്കന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ ഒക്ടോബർ 20-ന് വിട്ടയച്ചിനു ശേഷം ഇതുവരെയും ഒരു യു.എസ് ബന്ദികളെയും മോചിപ്പിച്ചിട്ടില്ല.