തിരുവനന്തപുരം : ശക്തമായ മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കജനകമല്ലെന്ന് കെ.എസ്.ഇ.ബി വിലയിരുത്തി. ചെറിയ ചില സംഭരണികൾ തുറന്നു. പ്രധാന അണെക്കട്ടുകൾ തുറന്നുവിടേണ്ട സാഹചര്യമില്ല.ഇടുക്കിയിൽ 79.86 ശതമാനമാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്. ഇടമലയാർ 81.15, ബാണാസുര സാഗർ 81.07 എന്നിങ്ങനെയാണ് നില. സംഭരണശേഷി അപ്പർ റൂൾ ലെവലിന് ഏറെ താഴെ ആയതിനാൽ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും ബോർഡ് അറിയിച്ചു.
കക്കിയിൽ 79.38 ശതമാനമാണ് ജലനിരപ്പ്. അപ്പർ റൂൾ ലെവലിലേക്ക് എത്താൻ 1.15 മീറ്റർ (16.42 ദശലക്ഷം ഘന മീറ്റർ) കൂടി വേണം. ശബരിഗിരി പദ്ധതിയിൽ കക്കിയിലെ ജലം ഉപയോഗിച്ച് പരമാവധി ശേഷിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ചെറുകിട ജലസംഭരണികളായ കുണ്ടള, പൊരിങ്ങൽക്കുത്ത്, മൂഴിയാർ എന്നിവ തുറന്നു. ലോവർ പെരിയാർ (പാമ്പ്ല), കല്ലാർക്കുട്ടി തുടങ്ങിയവയും നിറഞ്ഞിട്ടുണ്ട്. ഇവയിൽനിന്ന് ജലം തുറന്നുവിടും. പറമ്പിക്കുളം-ആളിയാർ കരാറിെൻറ ഭാഗമായ കേരള ഷോളയാറിൽ രണ്ടു മെഷീനും പൂർണതോതിൽ പ്രവർത്തിപ്പിച്ചുതുടങ്ങി.
പൂർണ ജലനിരപ്പിലെത്താൻ 1.60 അടി കൂടി വേണം. ഈ അണക്കെട്ട് തുറക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് തമിഴ്നാട് സർക്കാറുമായി ബന്ധപ്പെട്ട് വിലയിരുത്തിവരികയാണ്. നിലവിൽ പറമ്പിക്കുളം ജലസംഭരണിയിൽനിന്ന് 4400 ക്യൂസെക്സ് (124.6 ക്യൂമെക്സ്) ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്ക് ജലം ഒഴുക്കുന്നില്ല. കേന്ദ്ര ജലകമീഷെന്‍റെ കീഴിലുള്ള അരങ്ങാലിയിലെ ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയിൽ 1.32 മീറ്റർ മാത്രമാണ് ജലനിരപ്പ്. അപകടനില 8.10 മീറ്ററാണ്. ചാലക്കൂടി നദീതടത്തിൽ ആശങ്കജനകമായ അവസ്ഥയില്ല.