കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ക്യാന്റീനിൽ ഉച്ചക്ക് ഊണ് അടക്കമുള്ള ഭക്ഷണ സാധനങ്ങൾ ഇല്ലാത്തത് വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏക ആശ്രയമായ ഈ ക്യാന്റീനിൽ നിന്നായിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചിരുന്നത്. ഈ പ്രദേശത്ത് ഭക്ഷണം ലഭിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാത്തതും ഈ സ്ഥാപനത്തിലെ തിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങൾക്ക് മുൻപ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാന്റീനിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ക്യാന്റീൻ തുറന്ന് പ്രവർത്തിക്കാൻ നിർദേശം നൽകിയെങ്കിലും ക്യാന്റീൻ പൂർണ്ണമായി അടച്ചിടുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ക്യാന്റീൻ തുറന്നു എങ്കിലും ചായയും കാപ്പിയും ചെറുകടികളും മാത്രമാണ് നിലവിൽ ഉള്ളത്.
കാരണം അന്വേഷിച്ചപ്പോൾ ഊണും കറികളും കൊടുക്കുവാൻ ഉള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് വനം വകുപ്പ് എടുത്തിട്ടില്ല എന്നും ചായയും പലഹാരവും മാത്രം കൊടുത്താൽ മതി എന്നാണ് ഉന്നത അധികൃതരുടെ നിർദേശം എന്നുമാണ് ലഭിച്ച മറുപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾ ഉച്ചക്ക് ഭക്ഷണം കഴിക്കുവാൻ തണ്ണിതോട്ടിലെ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. നിസാര കാര്യങ്ങൾക്ക് വേണ്ടിയാണ് മുൻപ് ഉണ്ടായിരുന്ന ഭക്ഷണം നിലവിൽ കൊടുക്കാത്തത് എന്നും ഇത് പുനരാരംഭിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും വിനോദ സഞ്ചാരികൾ പറഞ്ഞു.