കോട്ടയം : ഓണം പടിവാതുക്കല്‍. തിരുവോണ സദ്യ ബുക്ക് ചെയ്യാന്‍ കേറ്ററിങ് സ്ഥാപനങ്ങളില്‍ വന്‍ തിരക്ക്. പലയിടങ്ങളിലും ഇതിനോടകം തന്നെ ബുക്കിങ് പൂര്‍ത്തിയായതായി കേറ്ററിങ് സ്ഥാപനങ്ങള്‍ പറയുന്നു. മുന്‍പ് മലയാളികള്‍ കുടുംബത്തോടൊപ്പം വീടുകളില്‍ തന്നെ ഓണസദ്യ തയാറാക്കിയിരുന്നെങ്കില്‍ ഇന്നത് ഗ്രാമങ്ങളിലേക്ക് ചുരുങ്ങി. നഗരങ്ങളിലെ താരങ്ങള്‍ കേറ്ററിങ്ങ് സ്ഥാനപങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌പെഷല്‍ ഓണ സദ്യയായാണ്. 500 രൂപയുണ്ടെങ്കില്‍ ഒരാള്‍ക്കുള്ള വിഭവ സമൃദ്ധമായ സദ്യ ബുക്ക് ചെയ്യാം. വില അല്‍പ്പം കൂടുതലാണെന്നു തോന്നുമെങ്കിലും 24 കൂട്ടം കറികളോടും പല തരം പായസങ്ങളും കൂടിയ സദ്യ ഉണ്ണാം. പണം നൽകിയാൽ ബുദ്ധിമുട്ടില്ലാതെ സദ്യ ഉണ്ണാമെന്നതിനാൽ നഗരസവാസികള്‍ക്കു താല്‍പര്യവും ഇത്തരം കേറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന ഓണ സദ്യയാണ്.
നാലുകൂട്ടം ഉപ്പേരിയും രണ്ട് അച്ചാറും രണ്ട് പ്രഥമനും ഉള്‍പ്പെടുന്ന ഇടത്തരം സദ്യ മുതല്‍ 3-4 പായസവും ബോളിയുമുള്ള മെഗാ സദ്യയും കേറ്ററിങ് സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. 24 വിഭവങ്ങളടങ്ങിയ, ഇലയടക്കമുള്ള സദ്യയ്ക്ക് ഒരാള്‍ക്ക് 400 രൂപയാണ് നിരക്ക്. പാലടയും പരിപ്പ് പ്രഥമനുമുണ്ടാകും. കുറേക്കൂടി വിഭവങ്ങൾ വേണമെങ്കില്‍ 520 രൂപയുടെ സദ്യയാവാം. ഇതോടൊപ്പം അഞ്ചു പേര്‍ക്കുള്ളത് ഒന്നിച്ചു വാങ്ങാനും അവസരം ഉണ്ട്. പായസം മാത്രമായി വാങ്ങാനും അവസരമുണ്ട്. അടപ്രഥമന്‍, പാലട എന്നിവയ്ക്കു ശരാശരി 250 രൂപ മുതല്‍ 300 രൂപ വരെ ലിറ്ററിന് വിലയുണ്ട്. പഴപ്രഥമന്‍ 300 – 320, ഗോതമ്പ് പായസം 270, പരിപ്പ് പ്രഥമന്‍ 250- 270 എന്നിങ്ങനെ നീളുന്നതാണ് വിലവിവര പട്ടിക. ഓണം അടുക്കുന്നതോടുകൂടി വിലയില്‍ വര്‍ധനവും ഉണ്ടാകാം. അതേ സമയം പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വിലകൂടിയിട്ടും ഓണസദ്യക്ക് കാര്യമായ വര്‍ധന വരുത്തിയിട്ടില്ലെന്ന് കാറ്ററിങ്ങുകാര്‍ പറയുന്നു. വയനാട് ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷങ്ങള്‍ പലരും ഒഴിവാക്കിയിരുന്നതിനാല്‍ ആവശ്യത്തിന് ബുക്കിങ് ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇക്കുറി നല്ല പ്രതികരണമാണു ലഭിച്ചതെന്നും കേറ്ററിങ് യൂണിറ്റുകള്‍ പറയുന്നു.