കിഴക്കമ്പലം: ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 27,49,898 രൂപ തട്ടിയെടുത്ത കേസിൽ ഇടക്കൊച്ചി പള്ളുരുത്തി ജനത ജങ്ഷൻ മുല്ലോത്തുകാട് വീട്ടിൽ അനന്തു കൃഷ്ണനെ (27) കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര മനയ്ക്കക്കടവ് ഗ്രീൻദയാൽ വില്ലയിൽ ജയലാൽ ഗോപിയാണ് പരാതിക്കാരൻ. നിരവധി പേരുൾപ്പെട്ട തട്ടിപ്പുസംഘം ഫോൺ മുഖാന്തരവും സാമൂഹികമാധ്യമം വഴിയും പരാതിക്കാരനുമായി ബന്ധപ്പെട്ട്, കൂറിയർ അയച്ച പാഴ്സൽ കസ്റ്റംസിൽ കുടുങ്ങിയതായി വ്യാജവിവരം നൽകുകയായിരുന്നു. അഞ്ച് പാസ്‌പോർട്ട്, ലാപ്‌ടോപ്പ്, ബാങ്ക് ഡോക്യുമെന്റുകൾ, 400 ഗ്രാം എംഡിഎംഎ, വസ്ത്രങ്ങൾ എന്നിവ പാഴ്സലിൽ ഉണ്ടായിരുന്നതായും ധരിപ്പിച്ചു. ഇതേക്കുറിച്ച് അറിയില്ലെന്ന് അറിയിച്ചപ്പോൾ ഐഡി മിസ് യൂസ് ചെയ്തതാകാമെന്നും ബന്ധപ്പെട്ട കേസിൽനിന്നും ഒഴിവാക്കുന്നതിനാണെന്നും പറഞ്ഞ് പരാതിക്കാരന്റെ ആധാർ വിവരങ്ങൾ വാങ്ങിച്ചു.
പിന്നീട് ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 27,49,898 രൂപ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ തട്ടിപ്പുസംഘം കൈക്കലാക്കിയ പണം പലർക്കും അയച്ചുകൊടുത്തതായി തെളിഞ്ഞു. ഇപ്രകാരം അനന്തു കൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.