കോട്ടയം : വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ മുക്കിലും മൂലയിലും ചർച്ചയായ വിഷയമാണ് വൺ ഇന്ത്യാ വൺ പെൻഷൻ എന്ന ആശയം. രാജ്യത്തെ 60 തികഞ്ഞ മുഴുവൻ പേർക്കും പതിനായിരം രൂപ പെൻഷൻ കിട്ടണം എന്ന ആവശ്യവുമായി തുടങ്ങിയ കാമ്പയിന് വലിയ സ്വീകരണമാണ് കേരളത്തിലെ സാധാരണക്കാരിൽനിന്ന് കിട്ടിയത്.
ഒരു പാർട്ടിയുടെയോ വ്യക്തമായി ഒരു സംഘടനയുടെയോ പിൻബലമില്ലാതെ ഒരു വാട്സാപ്പ് കൂട്ടായ്മയിൽനിന്ന് കേരളം മുഴുവൻ പടർന്നു പന്തലിച്ച ഈ സംഘടനയോട് ഇതുവരെ രാഷ്ട്രീയ പാർട്ടികളും അനുഭാവ പൂർണ്ണമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സിപിഎം വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചിരിക്കയാണ്. കോവിഡിന്റെ മറവിൽ പെരുകുന്ന അരാഷ്ട്രീയ സംഘങ്ങളിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും പെടരുത് എന്ന കൃത്യമായ നിർദ്ദേശം ഇപ്പോൾ സിപിഎം നേതാക്കൾ നൽകുന്നുണ്ട്. മാത്രമല്ല എൻജിഒ യൂണിയൻ അടക്കമുള്ള ഇടതു സർവീസ് സംഘടനകളും വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പിനെതിരെ സൈബർ കാമ്പയിനുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിന്റെ ആദ്യഭാഗമെന്നോണം സിപിഎം സൈദ്ധാന്തികനും കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്റെ ഒരു ലേഖനമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അരാഷ്ട്രീയ മന്ദബുദ്ധികൾ എന്നാണ് വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പിനെ കുഞ്ഞിക്കണ്ണൻ വിശേഷിപ്പിക്കുന്നത്.
തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘമായ ഇവരുടെ ലക്ഷ്യം സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി- കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്കുകയാണ്. തികഞ്ഞ കോർപ്പറേറ്റ് അനുകൂലികളും മോദി സർക്കാരിന്റെ അനുകൂലികളുമാണ് ഇവരെന്നും കുഞ്ഞിക്കണ്ണൻ ആരോപിക്കുന്നു. അതുപോലെതന്നെ ഡോ ആർ കെ സതീഷ് എഴുതിയ വിമർശനവും സർവീസ് സംഘടനാ നേതാക്കളും സിപിഎം അനുഭാവികളും നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. (സതീഷിന്റെ ലേഖനം സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.) ഇതോടെ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽവരെ ഇപ്പോൾ രണ്ടു ചേരിയായിട്ടുള്ള സൈബർ പോര് കൊഴുക്കുകയാണ്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ബാലിശമാണെന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ കാമ്പയിന് നേതൃത്വം കൊടുക്കുന്നവർ പറയുന്നത്. കോർപ്പറേറ്റ് ചൂഷണത്തെക്കുറിച്ചും മോദിസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയുമൊക്കെ ഈ ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. അന്യായമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കണമെന്ന ആശയമാണ് തങ്ങൾ ഉയർത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വൺ ഇന്ത്യാ വൺ പെൻഷൻ എന്ന ആശയം കേരളത്തിലെ എല്ലാ ഗ്രാമസഭകളിലും അവതരിപ്പിച്ച് പാസാക്കിയെടുക്കുക എന്ന സംഘടനയുടെ ആഗ്രഹം ഇനി നടക്കില്ല എന്ന് ഉറപ്പാണ്. കാരണം സിപിഎം എതിർപ്പ് ഉയർത്തുമെന്ന് വ്യക്തം. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ഇത്രയും ജനപ്രിയ മുദ്രാവാക്യം ഉയർത്തുന്ന ഒരു സംഘടനയുമായി പരസ്യമായ ഒരു ഏറ്റുമുട്ടലിനും സിപിഎം തയ്യാറാവില്ല എന്നും വിലയിരുത്തലുണ്ട്. പക്ഷേ രഹസ്യമായി വൺ ഇന്ത്യ വൺ പെൻഷൻ ഗ്രൂപ്പിനെ ഒതുക്കാൻ തന്നെയാണ് സിപിഎം നീക്കം.