ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ഇൻഡോറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവം സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളുടെ ധൈര്യം ഭരണപരാജയത്തെയും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ പെൺമക്കളുടെ സ്വാതന്ത്ര്യത്തെയും അഭിലാഷങ്ങളെയും തടയുകയാണെന്ന് രാഹുൽ പറഞ്ഞു.
“മധ്യപ്രദേശിൽ രണ്ട് സൈനികർക്ക് നേരെയുണ്ടായ ആക്രമണവും അവരുടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം സമൂഹത്തെ മുഴുവൻ നാണം കെടുത്തുന്ന ഒന്നാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം പൂർണമായി തകർന്ന നിലയിലാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുന്നതിനോട് ബിജെപി സർക്കാർ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്”. രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. രണ്ട് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ഇൻഡോറിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയെ ഒരു സംഘം സായുധരായ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘം ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് വനിത സുഹൃത്തുക്കളിൽ ഒരാളെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ആർമി വാർ കോളേജിൽ പരിശീലനം നടത്തുന്ന രണ്ട് മേജർ റാങ്ക് ഉദ്യോഗസ്ഥർ ഇവരുടെ വനിതാ സുഹൃത്തുക്കൾക്കൊപ്പം പിക്നിക്കിന് പോയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ജാം ഗേറ്റ് ഏരിയയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. അക്രമി സംഘത്തിൽ 6-7 പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.