എറണാകുളം: സ്വന്തമായി വീടും അതിൽ താമസിക്കാനുള്ള ഇടവും എന്നത് എല്ലാവരുടേയും അവകാശമാക്കി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരഹിതർക്ക് വീട് വെക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലങ്ങളുടെ ആധാരങ്ങൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും സ്വന്തമായി വീട് ലഭിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുകയുള്ളൂ. ഭൂമി വാങ്ങി നൽകിയതിൻ്റെ തുടർച്ചയായി വീട് വെക്കാനുള്ള പദ്ധതിയും എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും മാതൃകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. ചുറ്റുപാടുമുള്ളവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കണ്ടാൽ പരിഹരിക്കാനുള്ള മനസ്സോടെ വൈവിധ്യപൂർണമായ പദ്ധതികൾക്കാണ് നേതൃത്വം നൽകുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93 ഭൂരഹിതർക്കാണ് വീട് വെക്കുന്നതിനായി സ്ഥലം വാങ്ങി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 1.83 കോടി രൂപയാണ് ചിലവഴിച്ചത്. ഇവരുടെ ആധാരം കൈമാറുന്നതിനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഈ വർഷം 100 ലധികം പേർക്ക് സ്ഥലം നൽകാനാണ് ലക്ഷ്യം. ലൈഫ് പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വർഷം 12 കോടി രൂപ ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറിപ്പോകുന്ന ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടറിനെ ചടങ്ങിൽ ആദരിച്ചു. ചെലവ് കുറഞ്ഞ ഭവന നിർമ്മാണം മാതൃകകളുടെ അവതരണം, ഭവന നിർമ്മാണത്തിനുള്ള അധിക ധനസഹായം, ലൈഫ് ഗുണഭോക്താക്കളുടെ സംരംഭക സാധ്യതകൾ എന്ന വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽസി ജോർജ്ജ്, മുൻ പ്രസിഡൻറ് ഉല്ലാസ് തോമസ്, സമിതി അധ്യക്ഷരായ കെ.ജി ഡോണോമാസ്റ്റർ, ആശ സനിൽ, എം.ജെ ജോമി, സനിത റഹീം, കേരള പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി.കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി ജോയിൻറ് പ്രോഗ്രാം കോഡിനേറ്റർ പി.എച്ച് ഷൈൻ, ലെൻസ് ഫെഡ് എറണാകുളം ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഡോ.ശീതൾ ജി. മോഹൻ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ കെ.എം റജീന, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ഏണസ്റ്റ് സി. തോമസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീക്ക് തുടങ്ങിയവർ സന്നിഹിതരായി.