പാലക്കാട് : വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. തിരഞ്ഞെടുപ്പിന്റെ ഫോട്ടോഫിനിഷിൽ നിൽക്കുന്ന സമയത്താണ് വെണ്ണക്കരയിൽ സംഘർഷം ഉണ്ടാകുന്നത്. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ ഇപ്പോൾ കാണാനേയില്ല. ഇലക്ഷൻ അലങ്കോലമാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും പി സരിൻ വ്യക്തമാക്കി. നിയമപരമായി നടപടികൾ തങ്ങൾക്കും അറിയാം. നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകർ തനിക്കുവേണ്ടി പ്രവർത്തിച്ചതെന്നും പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു.
വെണ്ണക്കരയിലെ 48 -ാംനമ്പർ ബൂത്തിൽ എത്തി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചതിനെ തുടർന്ന് എൽഡിഎഫ് -എൻഡിഎ മുന്നണികൾ തമ്മിൽ വാക്കേറ്റം ഉണ്ടാക്കുകയായിരുന്നു. പോലീസെത്തി പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. സ്ഥാനാർത്ഥി മടങ്ങണം എന്നാവശ്യപ്പെട്ട് വെണ്ണക്കര ഗവൺമെന്റ് സ്കൂളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സിപിഎം, ബിജെപി പ്രവർത്തകർ തടഞ്ഞു. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. പാലക്കാട് 68.14 %ആണ് ഇതുവരെയുള്ള പോളിങ്.