ഇസ്‌ലാമാബാദ്: ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പാക്കിസ്ഥാനിലെ വ്യോമാതിർത്തി പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമെ പാക്കിസ്ഥാന്റെ വ്യോമമേഖലയിൽ പ്രവേശിക്കുന്നിതിന് വിലക്കേർപ്പെടുത്തിയിരുന്നുള്ളു. എന്നാൽ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്കു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടച്ചിടുകയാണ് പാക്കിസ്ഥാൻ. സ്വന്തം സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. ചില അവശ്യസർവീസ് വിമാനങ്ങൾക്കു മാത്രമേ പറക്കാൻ അനുമതിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് പാക്കിസ്ഥാൻ വ്യോമമേഖല പൂർണമായും അടച്ചിരിക്കുന്നത്. ഇന്ത്യൻ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാക്കിസ്ഥാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ നീക്കമുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നിരുന്നു. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ പാക്കിസ്ഥാൻ മുതിർന്നാൽ തിരിച്ചടിക്കുമെന്നു തന്നെയാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സൈനിക ക്യാംപുകളോ സാധാരണക്കാരെയോ ലക്ഷ്യം വച്ചിട്ടില്ലെന്നും ഭീകരപരിശീലന കേന്ദ്രങ്ങൾ മാത്രമാണ് പ്രിസിഷൻ അറ്റാക്കിലൂടെ തകർത്തതെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.